മൂന്നാര്‍ പട്ടണത്തില്‍ സജീവമായ കാട്ടാന പടയപ്പ മൂന്നാര്‍ ചൊക്കനാട് എസ്‌റ്റേറ്റില്‍ കടയുടെ നേരെ ആക്രമണം നടത്തി. ചൊക്കനാട് എസ്‌റ്റേറ്റ് സ്വദേശിയായ പുണ്യവേലിന്റെ കടയാണ് കൊമ്ബൻ ആക്രമിച്ചത്. കടയുടെ വാതില്‍ തകര്‍ത്ത പടയപ്പ എന്നാല്‍ മറ്റ് നാശമൊന്നും വരുത്തിയില്ലെന്നാണ് വിവരം.
ആനയിറങ്ങിയതറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍ആര്‍ടി സംഘം പടയപ്പയെ തുരത്തി ഓടിച്ചു. നിരവധി തവണ കാട്ടാന ആക്രമണമുണ്ടായ കടയാണ് പുണ്യവേലിന്റെത്. ഇതുവരെ 19 തവണ കട ആനകള്‍ തകര്‍ത്തതായാണ് പുണ്യവേല്‍ പറയുന്നത്.
അതേസമയം ചിന്നക്കനാലില്‍ പ്രശ്‌നം സൃഷ്‌ടിച്ചതിനെത്തുടര്‍ന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ച ശേഷം തമിഴ്‌നാട്ടിലെത്തി പ്രശ്‌നം സൃഷ്‌ടിച്ചുവന്ന അരിക്കൊമ്ബനെ അപ്പര്‍ കോതയാര്‍ മുത്തുകുളി വനത്തിനുള്ളില്‍ തമിഴ്‌നാട് വനംവകുപ്പ് തുറന്നുവിട്ടു. തുമ്ബിക്കൈയിലേറ്റ മുറിവിന് ചികിത്സ നല്‍കിയ ശേഷമാണ് തമിഴ്നാട് വനം വകുപ്പ് ആനയെ വനത്തിനുള്ളില്‍ തുറന്നുവിട്ടത്. 24 മണിക്കൂര്‍ അനിമല്‍ ആംബുലൻസില്‍ കഴിഞ്ഞ അരിക്കൊമ്ബനെ തുറന്നുവിടുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു.നിലവില്‍ ആന ആരോഗ്യവാനാണെന്നാണ് വിലയിരുത്തല്‍.