മാട്ടുപ്പെട്ടിയില്‍ വീണ്ടും പടയപ്പയെന്ന കാട്ടാനയുടെ ആക്രമണം. ഇന്നലെ ജൂണ്‍ 18ന് രാത്രിയില്‍ മാട്ടുപ്പെട്ടി എക്കോപോയിന്റില്‍ എത്തി കടകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. എക്കോപോയിന്റിലെ പെട്ടിക്കടകള്‍ തകര്‍ത്ത ആന ഭക്ഷണം കഴിച്ച് കാട് കയറുകയായിരുന്നു. ഒരു മാസത്തിനിടെയാണ് ഇത് രണ്ടാം തവണയാണ് ഈ മേഖലയില്‍ കാട്ടാന ആക്രമണം ഉണ്ടാകുന്നത്.
നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടമാണ് മാട്ടുപ്പെട്ടിയിലെ എക്കോപോയിന്റ്.ഇന്നലെ രാത്രിയില്‍ ഒമ്ബത് മണിയോടെ മേഖലയില്‍ എത്തിയ കാട്ടാന പെട്ടികടകള്‍ തകര്‍ത്ത് ഭക്ഷണ സാധനങ്ങള്‍ കഴിച്ചാണ് കാടു കയറിയത്. ആനയെ കാട് കയറ്റാൻ വ്യാപാരികള്‍ ശ്രമിച്ചെങ്കിലും റോഡില്‍ നിലയുറപ്പിച്ച ആന ദക്ഷണ സാധനങ്ങള്‍ മുഴുവൻ കഴിച്ചതിന് ശേഷം പതിയെ മടങ്ങുകയായിരുന്നു. ആന ഇറങ്ങിയതോടെ പ്രദേശത്ത് വലിയ തോതില്‍ ഗതാഗതാ തടസ്സം ഉണ്ടായി.
കഴിഞ്ഞ ദിവസം മുറിവാലൻ എന്ന കാട്ടാനയാണ് ഈ മേഖലയില്‍ ഇറങ്ങി ആക്രമണം അഴിച്ചുവിട്ടത്. നൂറിലധികം പെട്ടിക്കടകളാണ് എക്കോപോയിന്റിലെ വഴിയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ആനകളുടെ ശല്യം രൂക്ഷമായതോടെ കടകളില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ സംരക്ഷിക്കുവാൻ ചില വ്യാപാരികള്‍ കടയില്‍ തന്നെ രാത്രികാലങ്ങളില്‍ ചിലവഴിക്കാറുണ്ട്.