അതിശൈത്യത്തില്‍ തണുത്തുറഞ്ഞ് മൂന്നാര്‍. മൂന്നാര്‍ മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും താപനില മൈനസില്‍ തുടരുകയാണ്. മൂന്നാറിനു സമീപം കന്നിമലയില്‍ ബുധനാഴ്ച രാവിലെ താപനില മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസാണു രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെയും മേഖലയില്‍ താപനില മൈനസിലെത്തിയിരുന്നു. മിക്ക എസ്റ്റേറ്റുകളിലും താപനില മൈനസില്‍ എത്തിയതോടെ കനത്ത മഞ്ഞുവീഴ്ചയാണ് ഇന്നലെ രാവിലെ ഉണ്ടായത്.

മിക്ക പ്രദേശങ്ങളും മഞ്ഞില്‍ പൊതിഞ്ഞതോടെ വിനോദ സഞ്ചാരികളും ഒഴുകി എത്തുകയാണ്. മഞ്ഞില്‍കുളിച്ചു കിടക്കുന്ന മൂന്നാറിന്റെ ഭംഗി ആസ്വദിക്കാന്‍ പല സഥലങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ മൂന്നാറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം മഞ്ഞുവീഴ്ച കനത്ത നാശ നഷ്ടവും ഉണ്ടാക്കുന്നുണ്ട്. മഞ്ഞു വീഴ്ചയെ തുടര്‍ന്ന് തോട്ടം മേഖലയിലെ ഏക്കറുകണക്കിനു സ്ഥലത്തെ തേയില ചെടികളും പുല്‍മേടുകളും കരിഞ്ഞുണങ്ങി. പെരിയവര, ലക്ഷ്മി, ദേവികുളം ഫാക്ടറി, ഓഡികെ, സിമന്റ് പാലം, ലാക്കാട് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ മൈനസ് രണ്ടും ചെണ്ടുവര, കുണ്ടള, ചിറ്റുവാര എന്നിവിടങ്ങളില്‍ മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഇന്നലെ രാവിലത്തെ താപനില.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നാര്‍ ടൗണ്‍, നല്ല തണ്ണി എന്നിവിടങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസായിരുന്നു. താപനില മൈനസ് മൂന്ന് രേഖപ്പെടുത്തിയ കന്നിമലയില്‍ ഏക്കറുകണക്കിനു സ്ഥലത്താണ് ഇന്നലെ രാവിലെ മഞ്ഞു വീണു കിടന്നിരുന്നത്. മഞ്ഞുവീഴ്ച അതിരൂക്ഷമായ ദേവികുളം ലാക്കാട് എസ്റ്റേറ്റിലെ 5 ഡിവിഷനുകളിലെ ഏക്കറുകണക്കിന് സ്ഥലത്തെ തേയില ചെടികളാണ് കരിഞ്ഞുണങ്ങിയത്. വരും ദിവസങ്ങളിലും മൂന്നാര്‍ മേഖലയില്‍ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറഞ്ഞു.

തോട്ടം മേഖലയില്‍ മഞ്ഞുവീഴ്ച തുടരുന്നതു തേയില വ്യവസായത്തെ സാരമായി ബാധിക്കും. ഉല്‍പാദനം കുറയുന്നതോടെ വരും ദിവസങ്ങളില്‍ തേയില വില വര്‍ധിക്കാനാണു സാധ്യത. രാത്രിയും അതിരാവിലെയും കഠിനമായ തണുപ്പ് തുടരുമ്ബോഴും പകല്‍ ചൂട് ശക്തമാണ്. 20-25 ഡിഗ്രി സെല്‍ഷ്യസാണ് പകലത്തെ താപനില.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക