സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളില്‍ പത്തെണ്ണം ഇതിനോടകം തന്നെ വാഹനമിടിച്ച് നശിച്ചതായി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍, വാഹനമിടിച്ച് ക്യാമറകള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ വാഹന ഉടമകളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് നീക്കം. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ക്യാമറ ശരിയാക്കാനുള്ള തുക മോട്ടോര്‍വാഹന വകുപ്പ് ആദ്യമേ അനുവദിച്ച് നല്‍കും. നിയമനടപടികള്‍ പൂര്‍ത്തിയായ ശേഷം ചിലവായ തുക വാഹന ഉടമയില്‍ നിന്നും ഈടാക്കുന്നതായിരിക്കും.
അതേസമയം സംസ്ഥാനത്തെ ഗതാഗതനിയമങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാനായി സ്ഥാപിച്ച റോഡ് ക്യാമറകള്‍ തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തനിരതമാകും. മോട്ടോര്‍ വാഹനവകുപ്പും കെല്‍ട്രോണും സംയുക്തമായാണ് പിഴ ഈടാക്കുന്ന പ്രവൃത്തികള്‍ ഏകോപിപ്പിക്കുക. പ്രതിമാസം രണ്ട് ലക്ഷം വരെ ചെലാൻ അയക്കാനാണ് തീരുമാനം. ഇതിനായി 146 ജീവനക്കാര്‍ കെല്‍ട്രോണിലുണ്ട്. മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം കെല്‍ട്രോണിലെ ജീവനക്കാരായിരിക്കും ചെലാൻ അയക്കുക.
സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, വാഹനം ഓടിക്കുമ്ബോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, ഇരുചക്രവാഹനങ്ങളില്‍ ഒന്നില്‍ കൂടുതലാളുകള്‍ സഞ്ചരിക്കുക എന്നതടക്കമുള്ള ഗതാഗത നിയമ ലംഘനങ്ങളുടെ ചിത്രങ്ങളായിരിക്കും ക്യാമറകള്‍ പകര്‍ത്തുക. 675 എഐ ബേസ്ഡ് എൻഫോഴ്സ്മെന്റ് സിസ്റ്റവും ഇതില്‍പ്പെടുന്നു.