ഇരുചക്ര വാഹന യാത്രയില്‍ കുട്ടികള്‍ക്ക് ഇളവില്ല. ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. നിയമപ്രകാരം ഇരുചക്ര വാഹനത്തില്‍ രണ്ടുപേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ. ഈ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമത്തില്‍ ഇളവ് തേടി സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് നിതിന്‍ ഗഡ്കരിയുടെ ഇക്കാര്യം വ്യക്തമാക്കിയത്.
നാളെ മുതലാണ് സംസ്ഥാനത്ത് എഐ ക്യാമറകൾ വഴിയുള്ള പിഴ ഈടാക്കി തുടങ്ങുക. കേന്ദ്രം നിലപാട് വ്യക്തമാക്കിയതോടെ ഇനിമുതൽ മാതാപിതാക്കളോടൊപ്പം 12 വയസ്സിൽ താഴെയുള്ള കുട്ടി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും കേസും പിഴയും അനുഭവിക്കേണ്ടിവരും. സംസ്ഥാന സർക്കാരിൻറെ എഐ ക്യാമറ പദ്ധതിക്കെതിരെയും പിഴയിടാക്കുന്നതിനെതിരെയും നാളെ സംസ്ഥാനവ്യാപകമായി ക്യാമറകൾക്ക് താഴെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ധർണ നടത്തുന്നുണ്ട്.