റോഡിലെ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ടെൻഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമെന്ന പ്രതിപക്ഷ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണം. എസ് ആര്‍ ഐ ടിക്ക് ടെൻഡര്‍ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം. എ ഐ ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്.
ഉന്നതബന്ധമുള്ള അഴിമതിയാണെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എ ഐ ക്യാമറയിലെ അഴിമതി ആരോപണം ഇരുനേതാക്കളും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ഭരണ സംവിധാനത്തിലെ ഉന്നതര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണമെന്നും ഹര്‍ജിയിലൂടെ ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതിയില്‍ നിന്ന് ഇന്ന് ഇടക്കാല ഹര്‍ജിയുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.
എഐ ക്യാമറ പദ്ധതിക്കെതിരെ നേരത്തെ തന്നെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പദ്ധതിയിലെ നിറയെ അഴിമതിയാണെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും മുന്നോട്ടുവയ്ക്കുന്നത്. എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ 5 ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് വൈകുന്നേരം 4 മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 726 ക്യാമറകള്‍ക്ക് മുന്നിലും ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. എ ഐ ക്യാമറ ഇടപാടിലെ അഴിമതിക്കെതിരെ തെളിവുസഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്ന് ചൂണ്ടികാട്ടിയായിരുന്നു ജൂണ്‍ 5 ലെ പ്രതിപക്ഷ പ്രതിഷേധം.
എന്തിന്റെ പേരിലാണെങ്കിലും ക്യാമറകൾ കണ്ണടച്ചാൽ മതി എന്ന നിലപാടിലാണ് പൊതുജനം. റോഡ് സുരക്ഷാ വർധിപ്പിക്കുന്നതിൽ അല്ല മറിച്ച് ഖജനാവ് നിറയ്ക്കാനും, ഉന്നതന്റെ ബന്ധുക്കളുടെ കീശ തീർപ്പിക്കാനും ആണ് എഐ ക്യാമറകൾ കേരളത്തിൽ സ്ഥാപിച്ചത് എന്ന ചിന്താഗതി പൊതുസമൂഹത്തിനിടയിൽ ശക്തമാണ്. ടെൻഡർ നടപടികളിലെ പക്ഷപാതവും അഴിമതിയും പുറത്തുവന്നിട്ടും സർക്കാർ ഇത് ഗൗരിക്കാതെ മുന്നോട്ടുപോകുന്ന അവസരത്തിലാണ് കോൺഗ്രസ് നിയമ നടപടികൾ തേടിയത്.