എഐ ക്യാമറ വിവാദത്തില്‍ വിശദീകരണവുമായി ട്രോയിസ് ഇന്‍ഫോടെക്. ഊരാളുങ്കല്‍, എസ്‌ആര്‍ഐടിയുമായി ബന്ധമുണ്ടെന്ന് ട്രോയിസ് ഇന്‍ഫോടെക് പറഞ്ഞു. കമ്ബനി ഡയറക്ടര്‍ ടി ജിതേഷാണ് ബന്ധം സമ്മതിച്ചത്. എസ് ആര്‍ഐടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ഊരാളുങ്കലും എസ്‌ആര്‍ഐടി യും ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നതായി ജിതേഷ് സമ്മതിച്ചു. ഊരാളുങ്കലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സേഫ് കേരളാ പദ്ധതിയുമായി ബന്ധപ്പെട്ടാണ് എസ്‌ആര്‍ഐടിയുമായി സഹകരിച്ചതെന്നും ജിതേഷ് കുമാര്‍ പറഞ്ഞു. നിലവില്‍ ബന്ധമൊന്നുമില്ലെന്നും ജിതേഷ് വ്യക്തമാക്കി. ക്യാമറ പദ്ധതിയില്‍ നേരിട്ട് അല്ലങ്കിലും നിര്‍ണായക ഇടപെടല്‍ നടത്തിയ സ്വകാര്യ കമ്ബനിയാണ് ടെക്നോപാര്‍ക്കിലെ ട്രോയിസ് ഇന്‍ഫോടെക്. ഇതിന്റെ മാനേജിങ് ഡയറക്ടറായ ടി ജിതേഷിന് എസ്‌ആര്‍ഐടിയുമായും ഊരാളുങ്കലുമായും ബന്ധമുണ്ടന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
എഐ ക്യാമറയില്‍ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ കെല്‍ട്രോണിൽ എജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയിരുന്നു. എഐ ക്യാമറ ഇടപാടില്‍ എജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും വ്യവസായ വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ടും അടുത്തയാഴ്ച സമര്‍പ്പിക്കും. വിശദമായ ഓഡിറ്റിന് ശുപാര്‍ശയുണ്ടായല്‍ എഐ ക്യാമറ ഇടപാട് അടക്കം കെല്‍ട്രോണ്‍ ഇടനിലക്കാരായ വന്‍കിട പദ്ധതികളും എജി വിശദമായി പരിശോധിക്കും.
അതേസമയം കെല്‍ട്രോണിന്റെ ഉപകരാറിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായാല്‍ കരാറിനെ കുറിച്ച് എജി വിശദമായ ഓഡിറ്റിങ്ങ് നടത്തും. പൊതുമേഖല സ്ഥാപനങ്ങളുടെ സാമ്ബത്തിക ഇടപാടുകളില്‍ ഓരോ സാമ്ബത്തിക വര്‍ഷവും പ്രത്യേക പരിശോധന നടത്താറുണ്ട്.