കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായതിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജെയിനിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നട്ടെല്ലിന് തകരാറുള്ള അദ്ദേഹത്തെ കഴിഞ്ഞദിവസം സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അദ്ദേഹത്തിന്‍റെ ചിത്രം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വീറ്റിലൂടെ പങ്കു വച്ചിരുന്നു.
അരവിന്ദ് കേജ്‌രിവാള്‍ പങ്കുവച്ച ചിത്രത്തില്‍ മെലിഞ്ഞ് ദുര്‍ബലനായി ജയിനിനെ കാണാം. അദ്ദേഹം ആശുപത്രിയില്‍ ഒരു കസേരയില്‍ ഇരിക്കുന്നതും രണ്ട് പോലീസുകാര്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നതും കാണാം.ചിത്രം വൈറലായതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ബിജെപിയുടെ ‘അഹങ്കാരവും അതിക്രമങ്ങളും’ ഈ ചിത്രം വെളിവാക്കുന്നു എന്ന് കേജ്‌രിവാള്‍ പറഞ്ഞു. “അദ്ദേഹത്തിന്‍റെ മെച്ചപ്പെട്ട ആരോഗ്യത്തിനായി ഞാൻ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിയുടെ ധാര്‍ഷ്ട്യവും അതിക്രമങ്ങളും വീക്ഷിക്കുകയാണ്. ഈ പീഡനങ്ങള്‍ ദൈവം പോലും പൊറുക്കില്ല,” കേജ്‌രിവാള്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
“ഈ പോരാട്ടത്തില്‍ ജനങ്ങള്‍ ഒപ്പമുണ്ട്. ദൈവം നമ്മുടെ പക്ഷത്തുമുണ്ട്. ഞങ്ങള്‍ ഭഗത് സിംഗിന്‍റെ അനുയായികളാണ്, അടിച്ചമര്‍ത്തലിനും അനീതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരായ ഞങ്ങളുടെ പോരാട്ടം ഇനിയും തുടരും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എംപി സഞ്ജയ് സിംഗ് ബിജെപിയെ ലക്ഷ്യമിട്ട് മുൻ ഡല്‍ഹി മന്ത്രിയെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ചു. “ബിജെപി സത്യേന്ദര്‍ ജെയിനിനെ കൊല്ലാൻ ആഗ്രഹിക്കുന്നു. ഈ ക്രൂരത അംഗീകരിക്കാനാവില്ല, മോദിജി!” അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, ഒര്രു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന സത്യേന്ദര്‍ ജെയിന്‍ ഏറെ ദുര്‍ബലനയാണ് ചിത്രത്തില്‍ കാണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ശരീരഭാരം 35 കിലോ കുറഞ്ഞതായി പാര്‍ട്ടി വക്താവ് വെളിപ്പെടുത്തി. “സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഹൃദയഭേദകമായ കാഴ്ചയാണ് നല്‍കുന്നത്, അദ്ദേഹം ജീവനുള്ള അസ്ഥികൂടം പോലെയായി, ദുര്‍ബലനും നടക്കാൻ പോലും ശേഷിയില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം”, എഎപി പാര്‍ട്ടി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ, ജയിലില്‍ കഴിയുന്നതിനിടെ ജെയിനിന്‍റെ ആരോഗ്യനില ഏറെ മോശമായെന്നും അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.