തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശബരിമല പൊന്നമ്ബല മേട്ടില്‍ തമിഴ്‌നാട് സ്വദേശികള്‍ അതിക്രമിച്ച്‌ കയറി പൂജ നടത്തിയ വിവരം ബന്ധപ്പെട്ട അധികൃതര്‍ അറിഞ്ഞത് പൂജ ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ശേഷം. ചെന്നൈ സ്വദേശി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പൂജ നടത്തിയത്. നാരായണ സ്വാമി മുന്‍പ് ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പൂജ ചെയ്യുന്ന വിഡിയോ സംഘം സമൂഹമാധ്യമത്തില്‍ ഇട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ വിവരം അറിഞ്ഞത്.

സംഭവം നടന്നതായി ദേവസ്വം ബോര്‍ഡും സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശികള്‍ക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. അനധികൃതമായി വനത്തില്‍ കയറിയതിനാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം ചില ഉദ്യോഗസ്ഥരുടെ സഹായം സംഘത്തിന് ലഭിച്ചതായാണ് പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് നാരാണന്‍ പൂജ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൂജ നടന്ന കാര്യം പുറത്തറിയുന്നത്. ദേവസ്വം ബോര്‍ഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ വീഡിയോ എത്തുകയായിരുന്നു.

എന്നാല്‍ എപ്പോഴാണ് വീഡിയോ പകര്‍ത്തിയതെന്നോ ആരാണ് ചിത്രീകരിച്ചതെന്നോ വിവരമില്ല.സംഭവത്തില്‍ തുടര്‍നടപടികള്‍ വേണമെന്ന് ദേവസ്വത്തിന് നിര്‍ബന്ധമുണ്ടെന്നും അതിനാലാണ് പൊലീസ് മേധാവിയും വനംവകുപ്പും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ കെ അനന്തഗോപന്‍ പങ്കെടുത്തു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ദേവസ്വം ബോര്‍ഡും നടത്തും.

ഒരുമാസം മുന്‍പാണ് പൂജ നടന്നതെന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്. നാരായണന്‍ മുന്‍പ് പല തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയിട്ടുള്ളതായി ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. മുന്‍പ് തന്ത്രി എന്ന ബോര്‍ഡ് വച്ച കാറില്‍ സഞ്ചരിച്ചതിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. കീഴ്ശാന്തിയുടെ സഹായിയായി നിന്ന സമയത്ത് പൂജയ്ക്ക് എത്തുന്നവര്‍ക്ക് വ്യാജ രസീതുകള്‍ നല്‍കി എന്നതുള്‍പ്പെടെയുള്ള പരാതികളും നാരായണനെതിരായുണ്ട്.

മകരവിളക്ക് തെളിക്കുന്ന സ്ഥലമായ പൊന്നമ്ബലമേട്, ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനം എന്നാണ് അയ്യപ്പ ഭക്തര്‍ വിശ്വസിക്കുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷനു കീഴിലാണ് പൊന്നമ്ബലമേട്. ശബരിമല ക്ഷേത്രവുമായി ബന്ധമുള്ള അതീവ സുരക്ഷാ മേഖലയാണിത്. വനംവകുപ്പിനാണ് സുരക്ഷാ ചുമതല. ഇവിടെ സ്ഥിതി ചെയ്യുന്ന കെഎസ്‌ഇബി ഓഫിസിലേക്ക് സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണ് ആളെ കടത്തി വിടുന്നത്. മൊബൈലോ ക്യാമറകളോ അനുവദിക്കില്ല. പൊന്നമ്ബല മേട്ടില്‍നിന്നാല്‍ ശബരിമല ക്ഷേത്രം കാണാനാകും.

വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്ബലമേട്ടിലേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ ആകില്ല. ദേവസ്വം ബോര്‍ഡ് പൊലീസില്‍ പരാതി നല്‍കി. വനം വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.മൂഴിയാര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് പ്രദേശം. ഇങ്ങനെ ഒരു സംഭവം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അവര്‍ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച്‌ നാലു പേര്‍ക്കെതിരേ അതിക്രമിച്ച്‌ കയറിയതിന് കേസെടുത്തുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.

കര്‍ശന നിരീക്ഷണത്തിലുള്ള പൊന്നമ്ബല മേട്ടില്‍ അതിക്രമിച്ച്‌ കയറി ഒരു സംഘം മണിക്കൂറുകളോളം പൂജ നടത്തിയിട്ടും അധികൃതകര്‍ അറിഞ്ഞില്ല എന്നതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. മകരവിളക്ക് ദിവസം ജ്യോതി തെളിക്കുന്ന സ്ഥലമാണ് പൊന്നമ്ബല മേട്. ഇവിടെ ആദിവാസികളും മറ്റും താമസിക്കുന്നുണ്ട്.സംഭവത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണറോട് ഇതേക്കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താനാണെന്നുള്ള നീക്കമാണു നടന്നതെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡിജിപി, വനം മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി. അതീവ സുരക്ഷാ മേഖലയില്‍ കടന്നുകയറി പൂജ നടത്തിയതിന് കേസെടുത്തതായി വനം വകുപ്പ് അധികൃതര്‍ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക