പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് യുവാവിനെ നഗ്നനാക്കി മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വര്‍ക്കല അരിയൂരില്‍ ഏപ്രില്‍ 5നാണ് സംഭവം. മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുന്‍കാമുകനെ ഒഴിവാക്കാന്‍ വര്‍ക്കല സ്വദേശിയായ ലക്ഷ്മിപ്രിയ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി അമല്‍ പിടിയിലായി. ഇപ്പോഴത്തെ കാമുകനും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇതോടെ മുന്‍കാമുകനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. രണ്ടാമത്തെ കാമുകനും സുഹൃത്തിനുമൊപ്പം ആദ്യ കാമുകന്റെ വീട്ടിലെത്തിയ യുവതി യുവാവിനെ ഫോണില്‍ വിളിച്ചുവരുത്തി കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കാറില്‍ വച്ച്‌ മര്‍ദ്ദിക്കുകയും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാര്‍ ആലപ്പുഴ എത്തിയപ്പോള്‍ ഡ്രൈവര്‍ ഇറങ്ങി യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന മാലയും കൈയിലുണ്ടായിരുന്ന മൊബൈലും 5000 രൂപയും പിടിച്ചുവാങ്ങി. 3500 രൂപ ജി പേ വഴിയും കൈക്കലാക്കി. തുടര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചു. അവിടെ നിന്നും എറണാകുളം ബൈപ്പാസിന് സമീപത്തെ ഒരു വീട്ടിലെത്തിച്ച്‌ നാവില്‍ മൊബൈല്‍ ചാര്‍ജര്‍ വച്ച്‌ ഷോക്കേല്‍പ്പിക്കാനും സംഘം ശ്രമിച്ചു. ബിയര്‍ കുടിക്കാന്‍ സംഘം നിര്‍ബന്ധിച്ചെങ്കിലും യുവാവ് വിസമ്മതിച്ചതോടെ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് ലഹരി വസ്തുക്കള്‍ നല്‍കി യുവാവിനെ വിവസ്ത്രനാക്കി ക്രൂരമായി മര്‍ദ്ദിച്ചു.

മര്‍ദ്ദന ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി. 5 ലക്ഷം രൂപ നല്‍കി ബന്ധത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശനായ യുവാവിനെ സംഘം അടുത്ത ദിവസം രാവിലെ വൈറ്റില ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. റോഡരികില്‍ കണ്ടെത്തിയ യുവാവിനെ പൊലീസെത്തി കൊച്ചി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ യുവാവിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അയിരൂര്‍ പൊലീസ് ആശുപത്രിയിലെത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക