ബെംഗളൂരു: ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് എയര്‍ഹോസ്റ്റസ് മരിച്ച നിലയില്‍. 28കാരിയായ അര്‍ച്ചന ധിമാനിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് യുവതി വീണത്.അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്ന് ആണ്‍ സുഹൃത്ത് ആദേശ് (26) പോലീസിനോട് പറഞ്ഞു.
ആദേശിനെ കാണാനായി യുവതി ദുബൈയില്‍ നിന്നെത്തിയതാണെന്ന്. കാസര്‍കോട് സ്വദേശിയാണ് ആദേശ്. അര്‍ച്ചന വീഴുന്ന സമയം താന്‍ ഫ്ലാറ്റില്‍ ഉണ്ടായിരുന്നതായി യുവാവ് പറഞ്ഞു. അര്‍ച്ചന ഇടനാഴിയിലൂടെ പുറത്തേക്ക് നടക്കുമ്ബോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ആദേശ് കെട്ടിടത്തില്‍ നിന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് താഴെ വീണ വിവരം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അര്‍ച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അര്‍ച്ചന അബദ്ധത്തില്‍ വീണതാണോ താഴേക്ക് ചാടിയതാണോ അതോ തള്ളിയിട്ടതാണോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നതായി വ്യക്തമായെന്നും പോലീസ് പറഞ്ഞു. യുവാവിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അര്‍ച്ചനയുടെ മാതാപിതാക്കള്‍ എത്തി പരാതി നല്‍കിയ ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.
ഹിമാചല്‍പ്രദേശ് സ്വദേശിയായ അര്‍ച്ചന, ദുബായ് ആസ്ഥാനമായുള്ള എയര്‍ലൈനിലെ ജീവനക്കാരിയാണ്. ഡേറ്റിംഗ് ആപ്പ് വഴിയാണ് ആദേശിനെ പരിചയപ്പെട്ടത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. അര്‍ച്ചന ഇടയ്ക്കിടെ ബെംഗളൂരു സന്ദര്‍ശിക്കുകയും ആദേശിനൊപ്പം താമസിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്ബനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ആദേശ്.