ഇന്ധനസെസിനും കുടിവെള്ളക്കര വര്‍ധനയ്ക്കും പിന്നാലെ, സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടുമെന്ന് ഉറപ്പായി. കഴിഞ്ഞ സാമ്ബത്തികവര്‍ഷം വൈദ്യുതി ബോര്‍ഡിന് 736.27 കോടിരൂപ പ്രവര്‍ത്തനലാഭം ഉണ്ടായെങ്കിലും അതിന്റെ പ്രയോജനം ഉപഭോക്താവിന് ലഭിക്കില്ല. പ്രവര്‍ത്തനലാഭമുണ്ടായിട്ടും വര്‍ഷങ്ങളായി കുമിഞ്ഞുകൂടിയ നഷ്ടം (സഞ്ചിതനഷ്ടം) 19,200.39 കോടിരൂപയില്‍ എത്തിയതിനാലാണ് നിരക്കുകൂട്ടാന്‍ ബോര്‍ഡ് അപേക്ഷനല്‍കിയതെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി കഴിഞ്ഞദിവസം നിയമസഭയില്‍ വ്യക്തമാക്കി.
കെ.എസ്.ഇ.ബി.ക്ക് പ്രവര്‍ത്തനലാഭമുണ്ടായത് വലിയ നേട്ടമായാണ് ബോര്‍ഡും സര്‍ക്കാരും ചിത്രീകരിച്ചിരുന്നത്. ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനു കഴിയാത്ത സ്ഥിതിയാണെന്നാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്.
സംസ്ഥാനത്ത് അനുദിനം വർദ്ധിച്ചുവരുന്ന ജീവിത ചെലവുകൾ ഇപ്പോൾ തന്നെ സാധാരണക്കാർക്ക് താങ്ങാവുന്നതിനപ്പുറമാണ്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടുമ്പോഴും സർക്കാർ ആഡംബരങ്ങൾക്ക് ഒരു കുറവും വരുത്തുന്നില്ല. സർക്കാർ നിലപാടിലുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളും ഫലപ്രാപ്തിയിലെത്തുന്നില്ല.