മലയാള ചിത്രം ‘ഡ്രൈവിങ് ലൈസൻ’സിന്റെ ഹിന്ദി പതിപ്പ് ‘സെൽഫി’യ്ക്ക് തണുത്ത പ്രതികരണം. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ചയാണ് ചിത്രം റീലീസ് ചെയ്തത്. ആദ്യ ദിനത്തിൽ വെറും 2.55 കോടി മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് ട്രെയ്ഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു.
ഏറ്റവും അവസാനം പുറത്ത് വന്ന കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച 2.55 കോടി, ശനിയാഴ്ച 3.80 കോടി എന്നതാണ് സെല്‍ഫിയുടെ കളക്ഷന്‍.ആദ്യ ദിനത്തില്‍ നിന്നും നില മെച്ചപ്പെടുത്തി എന്നേ ഇതിനെ പറയാന്‍ കഴിയൂ. 100-120 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. എന്നാല്‍ ഇതുവരെ ആകെ 8 കോടി മാത്രമെ ചിത്രം നേടിയിട്ടുള്ളു.
കോവിഡിന് ശേഷം തിയേറ്ററുകളിലെത്തിയ അക്ഷയ് കുമാർ ചിത്രങ്ങൾ കടുത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. സമീപകാലത്ത് ഇറങ്ങിയ ‘ബച്ചൻ പാണ്ഡെ’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രാമസേതു’, ‘രക്ഷാബന്ധൻ’ എന്നീ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. സച്ചിയുടെ രചനയിൽ ലാൽ ജൂനിയറാണ് ‘ഡ്രൈവിങ് ലൈസൻസ്’ സംവിധാനം ചെയ്തത്. 2019-ൽ റിലീസായ ഡ്രൈവിങ് ലൈസൻസ് മികച്ച വിജയം നേടിയിരുന്നു. തുടർന്നാണ് ഹിന്ദിയിലേക്ക് ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം കരൺ ജോഹർ സ്വന്തമാക്കുന്നത്.
പൃഥ്വിരാജ് ചെയ്ത സൂപ്പർ സ്റ്റാറിന്റെ കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്. സുരാജ് അവതരിപ്പിച്ച വെഹിക്കിൾ ഇൻസ്പെക്ടറായി ഇമ്രാൻ ഹാഷ്മിയും വേഷമിടുന്നു. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ധർമ പ്രൊഡക്ഷൻസ്, കേപ്പ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. റിഷഭ് ശർമയാണ് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്.