തെലങ്കാനയിലെ വാറങ്കലില്‍ പൂജയ്ക്ക് ശേഷം ആദ്യമായി പുറത്തേക്കെടുത്ത പുത്തന്‍ കാര്‍ ആള്‍കൂട്ടത്തിലേക്ക് ഇടിച്ച് കയറ്റി ആറ് പേര്‍ക്ക് പരുക്ക്. അമിത വേഗത്തില്‍ എത്തിയ കാര്‍ വഴിയിലുള്ളവരെയെല്ലാം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരുക്ക് പറ്റിയവരില്‍ ഒരു പെണ്‍കുട്ടിയുമുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അമിതവേഗതയില്‍ വന്ന കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ ആറ് പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റഫീഖ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഐപിസി 337 വകുപ്പ് പ്രകാരമാണ് ഡ്രൈവര്‍ റഫീഖിവനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.