മയക്കുമരുന്ന് കേസില്‍നിന്ന് ‘ഊരിത്തരാമെന്ന്’ വിശ്വസിപ്പിച്ച് പ്രതിയില്‍നിന്ന് അഞ്ചുലക്ഷംരൂപ തട്ടിയ സംഘത്തിലെ ഒരാള്‍ എക്സൈസ് പിടിയിലായി. കോട്ടയം പാലാ സ്വദേശി അലക്സ് ചാണ്ടിയാണ് (32) അറസ്റ്റിലായത്. കളമശേരി സ്റ്റേഷനിലെ കഞ്ചാവുകേസിലെ പ്രതിയായ ഇയാള്‍ ലഹരിവിമോചനകേന്ദ്രത്തിലടക്കം ചികിത്സതേടി അടുത്തിടെയാണ് പുറത്തിറങ്ങിയത്. എക്സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞയാളും മുഖ്യസൂത്രധാരനും ഒളിവിലാണ്.
22 ഗ്രാം എം.ഡി.എം.എ കൈവശം വച്ചതിന് ഓണക്കാലത്ത് മൂവാറ്റുപുഴ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് തട്ടിപ്പില്‍ കരുങ്ങിയത്. കേസെല്ലാം തേഞ്ഞുമാഞ്ഞെന്ന് കരുതി ഒളിവുജീവിതം അവസാനിപ്പിച്ച ഇയാള്‍ അറസ്റ്റിലായപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞത്. അലക്‌സ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ സമീപിച്ച് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു.
കാക്കി പാന്റ്‌സ് ധരിപ്പിച്ച് ഒരാളെ എക്‌സൈസ് ഉദ്യോഗസ്ഥനായും അവതരിപ്പിച്ചു. മൂന്ന് ലക്ഷം രൂപ സൂത്രധാരനും രണ്ടുലക്ഷം രൂപ അലക്‌സ് ചാണ്ടിയും കൈക്കലാക്കി. അറസ്റ്റിലായ അലക്സ് അണ്ടിയെ കുറിച്ച് ആക്ഷേപങ്ങൾ നിരവധിയുണ്ട്. ഉന്നത പോലീസ് എക്സൈസ് ബന്ധങ്ങൾ അവകാശപ്പെട്ട് ഇയാൾ നിരവധി ആളുകളെ കബളിപ്പിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. എറണാകുളത്ത് നോട്ടപ്പുള്ളി ആയപ്പോൾ ഇദ്ദേഹം സ്വദേശമായ പാലായിലേക്ക് മടങ്ങിയെത്തി തട്ടിപ്പ് തുടരുകയായിരുന്നു. ഇരകൾ പലപ്പോഴും ലഹരി കേസുകളിൽ പെട്ടവരാകുന്നതുകൊണ്ട് പരാതികളും ആയി മുന്നോട്ടു പോകാറില്ലാത്തതാണ് ഇയാളുടെ ബലം. ഒളിവിലുള്ള പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് എക്‌സൈസ് സംഘം.