കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പി ജെ ജോസഫിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍ തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം ഉണ്ടായതായി സൂചനകളുണ്ട്. വിഷയത്തിൽ സമവായം ഉണ്ടാക്കാൻ പിജെ ജോസഫിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്. മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ക്ക് അതൃപ്തിയുമുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് പരസ്യ പ്രതികരണം നടത്തിയിരുന്നു.ഫ്രാൻസിസ് ജോർജ്, ജോണിനെല്ലൂർ, തോമസ് ഉണ്ണിയാടൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം പിജെ ജോസഫിനെ നേരിൽക്കണ്ട് തങ്ങളുടെ അതൃപ്തിയും അറിയിച്ചിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും, മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ മറുഭാഗവും ചേരി തിരിഞ്ഞു. പാർട്ടിയിൽ ഒരു രീതിയിലുള്ള അച്ചടക്ക ലംഘനവും അനുവദിച്ചു കൊടുക്കില്ല എന്ന് മോൻസ് ജോസഫ് പരസ്യപ്രസ്താവന നടത്തിയതും മറു വിഭാഗത്തിന് പ്രകോപനം ആയി.
ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഫ്രാൻസിസ് ജോർജ് മടങ്ങിയെത്തിയപ്പോൾ തന്നെ മോൻസിന് കീഴിലായിരിക്കും പാർട്ടിയിലെ സ്ഥാനം എന്ന വ്യക്തി ആര് ഉണ്ടായിരുന്നതായി ഒരു വിഭാഗം പറയുന്നു. ജോസ് കെ മാണിയും ആയി തർക്കം ഉടലെടുത്ത കാലത്ത് പി ജെ ജോസഫിനൊപ്പം അടിയുറച്ച് നിന്ന് നേതാക്കളാണ് ജോയി എബ്രഹാമും, മോൻസ് ജോസഫും. മറ്റുള്ളവരെല്ലാം പിന്നീട് പി ജെയോടൊപ്പം കൂടിച്ചേർന്നവരാണ്. അതുകൊണ്ടുതന്നെ മോൻസ് – ജോയി എബ്രഹാം വിഭാഗത്തോട് പി ജെ ജോസഫിന് ആഭിമുഖ്യം കൂടുതലുണ്ട് എന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വിലയിരുത്തലുകൾ ഉണ്ട്. പ്രശ്നപരിഹാരത്തിനായി ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് തുടങ്ങിയ പുറപ്പുഴയിലെ യോഗം ഇപ്പോഴും നീളുകയാണ്.