സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ഈ വര്‍ഷം കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് മുക്കാല്‍ ലക്ഷം ബിരുദ സീറ്റുകൾ. അവസാന സ്പോട്ട് അഡ്മിഷന് ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച രേഖയിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക്. കേരള ഉള്‍പ്പെടെ സര്‍വകലാശാലകളില്‍ പതിവിലും കൂടുതല്‍ സീറ്റൊഴിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും സംസ്ഥാനത്താകെയുള്ള സീറ്റൊഴിവിന്‍റെ കണക്ക് ആദ്യമായാണ് പുറത്തുവരുന്നത്.
അഫിലിയേറ്റഡ് കോളജുകളുള്ള കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് കീഴില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകളിലായി ആകെ 74,580 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ 1,524 സീറ്റുകള്‍ സര്‍ക്കാര്‍ കോളജുകളിലും 13,243 സീറ്റുകള്‍ എയ്ഡഡ് കോളജുകളിലുമാണ്. ശേഷിക്കുന്ന 59,816 സീറ്റ് സ്വാശ്രയ കോളജുകളിലാണ്.
ഏറ്റവും കൂടുതല്‍ സീറ്റൊഴിവ് ബി.എസ്സി കോഴ്സിലാണ്; 24,072. ബി.കോമിന് 21,535ഉം ബി.എക്ക് 15,701ഉം സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.5338 സീറ്റ് ബി.ബി.എക്കും 3956 സീറ്റ് ബി.വോക്കിനും 2731 സീറ്റ് ബി.സി.എക്കും 466 സീറ്റ് ബി.എസ്.ഡബ്ല്യുവിനും 477 സീറ്റ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്‍റിനും 270 സീറ്റ് ഹോട്ടല്‍ മാനേജ്മെന്‍റിനും 23 സീറ്റ് ഫിനാന്‍സ് മാനേജ്മെന്‍റിനും അഞ്ച് വീതം സീറ്റ് ഫിസിക്കല്‍ എജുക്കേഷനിലും തിയറ്റര്‍ ആര്‍ട്സിലും മള്‍ട്ടിമീഡിയയില്‍ ഒരു സീറ്റും ഒഴിഞ്ഞുകിടക്കുന്നു.
സ്വാശ്രയ കോളജുകളില്‍ സീറ്റൊഴിവ് പതിവാണെങ്കിലും അരലക്ഷത്തിന് മുകളില്‍ ഒഴിവ് വരുന്നത് ആദ്യമാണ്. സര്‍ക്കാര്‍ ഫീസില്‍ പഠിക്കാവുന്ന എയ്ഡഡ് കോളജുകളില്‍ 13,243 സീറ്റ് ഒഴിവ് വന്ന കണക്കും ഞെട്ടിക്കുന്നതാണ്. സീറ്റൊഴിവിന്‍റെ കാരണം പ്രത്യേകമായി പഠിച്ചിട്ടില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു രേഖാമൂലം നിയമസഭയെ അറിയിച്ചത്.
എയ്ഡഡ് കോളജുകളില്‍ ഉള്‍പ്പെടെ വന്‍തോതില്‍ ബി.എസ്സി സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ട്.കൂടുതല്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് കൂടുതല്‍ കോളജുള്ള കാലിക്കറ്റ് സര്‍വകലാശാലയിലാണ്; 30,807. എം.ജിയില്‍ 21,362ഉം കേരളയില്‍ 16,037ഉം കണ്ണൂരില്‍ 6374ഉം സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.
സീറ്റൊഴിവ് കോളജ് അടിസ്ഥാനത്തില്‍: സര്‍ക്കാര്‍ 1524 എയ്ഡഡ് 13,243 സ്വാശ്രയം 59,813
സര്‍വകലാശാല അടിസ്ഥാനത്തില്‍: കേരള 16,037 കാലിക്കറ്റ് 30,807 എം.ജി 21,362 കണ്ണൂര്‍ 6374
പ്രധാന കോഴ്സുകളിലെ സീറ്റൊഴിവ്: ബി.എ 15,701 ബി.എസ്സി 24,072 ബി.കോം 21,535 ബി.ബി.എ 5338 ബി.വോക് 3956 ബി.സി.എ 2728