ആലപ്പുഴ: ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നത് ചോദ്യം ചെയ്ത സിപിഎം നേതാവിന് ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം. ആലപ്പുഴയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സോണി ജോസഫിനാണ് (42) മര്‍ദ്ദനമേറ്റത്. ഹോംസ്റ്റേ നടത്തിപ്പുകാരനായ ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിലാണ് സിപിഎം മുല്ലയ്ക്കല്‍ ഡി ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. നട്ടെല്ലിനും നെഞ്ചിനും പരുക്കേറ്റ സോണി ജോസഫിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെയാണ് സംഭവം. സോണിയെ ആക്രമിച്ച സിഐടിയു ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ മുന്‍ കണ്‍വീനറും സിപിഎം തിരുമല ബി ബ്രാഞ്ച് കമ്മിറ്റിയംഗവുമായ ഹോം സ്റ്റേ നടത്തിപ്പുകാരന്‍ തിരുമല പോഞ്ഞിക്കരയില്‍ ടി.എ.സുധീര്‍, ഹോം സ്റ്റേ നടത്തിപ്പു പങ്കാളി സുനില്‍ എന്നിവരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണു കേസ്. അനാശാസ്യം നടത്തുന്നതില്‍ പ്രതിഷേധിച്ച്‌ സോണി ജോസഫ് ഹോം രംഗത്ത് വന്നതാണ് സുധീറിനെ ചൊടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഗ്‌നിരക്ഷാ നിലയത്തിനു പടിഞ്ഞാറുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യം നടക്കുന്നതായി ആരോപിച്ച്‌ ആറ് മാസം മുന്‍പ് നാട്ടുകാര്‍ കെട്ടിടം പൂട്ടിച്ചിരുന്നു. അന്ന് പ്രതിഷേധത്തിനു നേതൃത്വം നല്‍കാന്‍ സുധീറും രംഗത്തുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നാലെ സുധീറും സുനിലും ചേര്‍ന്ന് ഹോംസ്റ്റേ പാട്ടത്തിന് എടുത്തു. ഇതിനു ശേഷവും അനാശാസ്യ പ്രവര്‍ത്തനം തുടരുകയാണെന്ന് പ്രദേശത്തെ 101 വീട്ടുകാര്‍ പരാതി നല്‍കി. ഇതേ തുടര്‍ന്നു സോണി ജോസഫ് അടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ സുധീറിനെ താക്കീത് ചെയ്തിരുന്നു.

ഇതിന്റെ പകയാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇന്നലെ രാവിലെ വാനില്‍ പോകുകയായിരുന്ന സോണിയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വണ്ടിയില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പരുക്കേറ്റു റോഡില്‍ കിടന്ന സോണിയെ അഗ്‌നിരക്ഷാ സേനയാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു മുന്‍ കണ്‍വീനറുമായ ടി.എ.സുധീറിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. മുല്ലയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് പുറത്താക്കിയത്. മുല്ലയ്ക്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഹോം സ്റ്റേയുടെ മുന്നില്‍ പ്രതിഷേധ സമ്മേളനം നടത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക