കോഴിക്കോട്: ഭർത്താവുള്ളപ്പോള്‍ കിടപ്പുമുറിയില്‍ കടന്നുകയറി യുവതിക്കൊപ്പം കട്ടിലില്‍ കിടന്ന കാമുകന് വെട്ടേറ്റു. അരീക്കോട് സ്വദേശിയായ സുഹൈബിന് തലയിലും മുഖത്തുമാണ് വെട്ടേറ്റത്. താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ അമരാട് രാത്രി ഒരു മണിക്കാണ് സംഭവം. യുവതിയുടെ ഭർത്താവായ പുതുപ്പാടി മലപുറം സ്വദേശി ഫാഹിസാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സാരമായി പരുക്കേറ്റ സുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നു ദിവസം മുൻപ്, കൂട്ടുകാരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് രണ്ടു വയസ്സായ കുഞ്ഞുമായി യുവതി വീട്ടില്‍നിന്നു പോയിരുന്നു. അവർ സുഹൈബിന്റെ വീട്ടിലായിരുന്നെന്നാണ് വിവരം. അവരെ കാണാനില്ലെന്ന് ഫാഹിസ് പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഇന്നലെ രാത്രി 11 മണിയോടെ സുഹൈബിന്റെ ബന്ധുക്കള്‍ യുവതിയെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ഫാഹിസും ബന്ധുക്കളുമായി പൊലീസ് നടത്തിയ ചർച്ചയ്ക്കു ശേഷം പന്ത്രണ്ടരയോടെ യുവതി ഫാഹിസിനൊപ്പം വീട്ടിലേക്കു പോയി. യുവതിയുടെ അമ്മവീട്ടിലാണ് ഇവർ താമസിക്കുന്നത്. അല്‍പസമയത്തിനു ശേഷം അവിടെയെത്തിയ സുഹൈബ്, കിടപ്പുമുറിയിലിരുന്നു സംസാരിക്കുകയായിരുന്ന ഫാഹിസിന്റെയും യുവതിയുടെയും അടുത്തെത്തുകയും യുവതിക്കൊപ്പം കട്ടിലിലേക്കു കിടക്കുകയുമായിരുന്നു.
ഇതു കണ്ട ഫാഹിസ് ടേബിള്‍ ഫാൻ കൊണ്ട് ലുഹൈബിനെ മർദിക്കുകയും അടുക്കളയില്‍നിന്നു കത്തിയെടുത്ത് ലുഹൈബിനെ വെട്ടുകയും ചെയ്തു. മുറിവുകളുമായി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ സുഹൈബിനൊപ്പം യുവതിയും വീടുവിട്ടിറങ്ങി. സുഹൈബ് കട്ടിപ്പാറ അങ്ങാടിയില്‍ എത്തിയപ്പോള്‍ നാട്ടുകാർ ആംബുലൻസ് വിളിച്ചു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയും സുഹൈബിനൊപ്പമുണ്ട്.