എറണാകുളം: കൊച്ചിയില്‍ മോഡലിനെ വാഹനത്തില്‍ വച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി ശനിയാഴ്‌ച അവസാനിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രതികളെ സംഭവവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു.

രവിപുരത്തുള്ള ബാര്‍ ഹോട്ടലിലെ പാര്‍ക്കിങ് ഏരിയ, ഭക്ഷണം കഴിച്ച ഹോട്ടല്‍, ഥാര്‍ വാഹനത്തില്‍ മോഡലുമായി പ്രതികള്‍ സഞ്ചരിച്ച നഗരത്തിലെ വഴികള്‍, പീഡനത്തിന് ശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാടുള്ള ഹോസ്റ്റല്‍ പരിസരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ചായിരുന്നു രണ്ടാം ദിവസത്തെ തെളിവെടുപ്പ്. പ്രതികളായ രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാമ്ബ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍, ടിആര്‍ സുധീപ്, നിധിന്‍ മേഘനാഥന്‍ എന്നിവരെ ബുധനാഴ്‌ച രവിപുരത്തെ ഫ്ലൈ ഹൈ ബാറിലും സമീപത്തെ ഹോട്ടലിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നലെ നടന്ന നടപടിക്രമങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികളില്‍ നിന്നും കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകള്‍ ലഭിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. നാലാം പ്രതി ഡിംപിളിന്‍റെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചതോടെ പ്രതികള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുമ്ബ് നിരവധി തവണ പരസ്‌പരം ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ സ്ത്രീ പങ്കാളികളെ എത്തിക്കാമെന്ന് ഡിംപിള്‍ മറ്റു പ്രതികളെ അറിയിച്ചതായാണ് സൂചന.

മോഡലിനെ പീഡനത്തിനിരയാക്കിയ സംഭവത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. രാജസ്ഥാനില്‍ നിന്നും മോഡലിങ്ങിനായി കൊച്ചിയിലെത്തിയ പ്രതി ഡിംപിളിനെ കുറിച്ചും പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. പിടിയിലായ നാല് പ്രതികള്‍ക്കും കൂട്ട ബലാത്സംഗം, മനുഷ്യക്കടത്ത്, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പങ്കുള്ളതായി അന്വേഷണസംഘം കണ്ടെത്തി.

കഴിഞ്ഞ വ്യാഴം (നവംബര്‍ 17) രാത്രിയിലായിരുന്നു കാസര്‍കോട് സ്വദേശിനിയായ യുവതി കൊച്ചിയില്‍ വാഹനത്തില്‍ വച്ച്‌ പീഡനത്തിനിരയായത്. ബാറിലെത്തി മദ്യലഹരിയിലായ യുവതിയെ പ്രതികള്‍ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക