പാലായിലെ വികസന വിഷയങ്ങളെ കുറിച്ച് ചർച്ച നടക്കുമ്പോൾ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും പിതൃത്വം ആർക്കാണ് എന്നുള്ളത് എപ്പോഴും തർക്ക വിഷയമാണ്. ചിലപ്പോഴൊക്കെ വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയ കെഎം മാണിക്ക് പോലും ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റും ചിലർ ചാർത്തി കൊടുക്കാറുണ്ട്. പ്രധാനമായും ഈ രംഗത്ത് പോര് നടക്കുന്നത് നിലവിലെ എംഎൽഎ ആയ മാണി സി കാപ്പനും, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തോട് മത്സരിച്ചു പരാജയപ്പെട്ട രാജ്യസഭാ എംപിയും, ഇടതുമുന്നണിയുടെ പ്രമുഖ നേതാവുമായ ജോസ് കെ മാണിയും തമ്മിലാണ്.
എന്നാൽ വികസനങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുന്നവർ വികസന പാളിച്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല എന്ന് തെളിവുസഹിതം വീഡിയോ ഇട്ട് സമർത്ഥിച്ചിരിക്കുകയാണ് പൊതുപ്രവർത്തകനും വ്യാപാരിയും റസിഡൻസ് അസോസിയേഷൻ ഭാരവാഹിനുമായ ബിജു മാത്യൂസ്. ജോസ് കെ മാണിയുടെ വീടിന് 100 മീറ്റർ ഇപ്പുറമുള്ള പ്രധാന വഴിയിൽ ( പാലാ – കോഴാ റോഡ്) ഒരു ചെറു മഴ പെയ്താൽ പോലും ഉണ്ടാകുന്ന വെള്ളക്കെട്ടിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം വീഡിയോയുടെ പങ്കുവയ്ക്കുന്നത്. റോഡിന് സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും എല്ലാം വെള്ളം കയറുന്നതും വീഡിയോയിൽ കാണാം. നിരവധി തവണ പൊതുമരാമത്ത് വകുപ്പിലും, പ്രതിനിധികൾക്കും എല്ലാം പരാതി കൊടുത്തിട്ടും ഇതിന് പരിഹാരമായിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജോസ് കെ മാണിയുടെ വീടിന് 100 മീറ്റർ ഇപ്പുറത്താണ് ഈ ദുരവസ്ഥയെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. മാണി കാപ്പനെയും വിവരം ബോധിപ്പിച്ചിരുന്നതാണെന്നും അദ്ദേഹം പറയുന്നു. മഴ നനഞ്ഞ് നിന്നുകൊണ്ടാണ് ഇദ്ദേഹം ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. റോഡിലെ വെള്ളക്കെട്ട് എത്രമാത്രം ദുരിതമാണ് ജനങ്ങൾക്ക് സമ്മാനിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്.