കടപ്ലാമറ്റം: കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞുവീണു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയ് കല്ലുപുര (77) മരിച്ചത് വിവാദത്തില്‍. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച യോഗത്തിനിടെയാണു കുഴഞ്ഞു വീണത്. ഇന്നലെ രാത്രി 7.53ന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റിയിലായിരുന്നു അന്ത്യം. പഞ്ചായത്തിലെ വയലാ ടൗണ്‍ വാര്‍ഡ് (12) അംഗമാണ്.
കടപ്ലാമറ്റം ടൗണിലെ പാര്‍ട്ടി ഓഫിസില്‍ നടന്ന യോഗത്തിനിടെയാണു ജോയ് കുഴഞ്ഞുവീണത്. യോഗത്തിനിടെ തര്‍ക്കമുണ്ടായെന്നും അതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണു പ്രവര്‍ത്തകര്‍ പറയുന്നത്. സംഭവത്തെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ലിസമ്മ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരങ്ങാട്ടുപിള്ളി പൊലീസ് അന്വേഷണം നടത്തിവരുകയാണ്. പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പിന്നീട് കേരള കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ വെച്ചും സംഘര്‍ഷമുണ്ടായി. ഇതിനിടെ ആണ് ജോയ് കല്ലുപുര കുഴഞ്ഞ് വീഴുന്നതെന്നാണ് ആരോപണം.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30നു കടപ്ലാമറ്റത്തു കൊണ്ടുവരും. 3.30 വരെ പഞ്ചായത്ത് ഓഫിസിലും തുടര്‍ന്നു വയലാ ജംക്ഷനിലും പൊതുദര്‍ശനം. വൈകിട്ട് വസതിയില്‍ കൊണ്ടുവരും. നാളെ രാവിലെ പത്തിന് വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. 10.30ന് വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്‌കാരം. ജോയിയുടെ ഭാര്യ ലിസമ്മ വെമ്ബള്ളി തെക്കേടത്ത് കുടുംബാംഗമാണ്. മകള്‍: സ്വപ്ന. മരുമകന്‍: ചങ്ങനാശേരി കരിമറ്റത്തില്‍ സണ്ണി (ബിസിനസ്).
മരണത്തിലേക്ക് നയിച്ചത്
കടപ്ലാമറ്റം കവലയില്‍ ഒന്നാംനിലയിലെ വാടക കെട്ടിടത്തിലാണ് കേരള കോണ്‍ഗ്രസ് എം. മണ്ഡലം കമ്മിറ്റി ഓഫീസ്. തിങ്കളാഴ്ച (7/11/2022) വൈകീട്ടാണ് മണ്ഡലം കമ്മിറ്റി ചേര്‍ന്നത്. അജണ്ട അനുസരിച്ചുള്ള ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞ് പഞ്ചായത്തിന്റെ വികസനരേഖ മണ്ഡലം കമ്മിറ്റിയില്‍ പഞ്ചായത്ത് പ്രസിഡന്റ് വിതരണംചെയ്തു. ഇതില്‍ ചില വികസന പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ജോയി കല്ലുപുരയുടെ എതിര്‍വിഭാഗം വിമര്‍ശിച്ചു. ഇത് വാക്കേറ്റത്തിനും കൈയാങ്കളിയുടെ വക്കിലേക്കും എത്തി. ജോയി കല്ലുപുരയെ ആക്രമിക്കും എന്ന ഘട്ടം എത്തിയപ്പോള്‍ യോഗത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ ഇടപെട്ട് ശാന്തമാക്കി.
ജോയി കല്ലുപുര ഇരുന്ന കസേരയുടെ മുന്നിലും ഒരു കസേര കിടന്നിരുന്നു. ഈ കസേരയില്‍ പിടിച്ച് ഇരിക്കുകയായിരുന്നു കല്ലുപുര. പെട്ടെന്ന് മുന്നിലെ കസേര തെന്നിച്ച് നിലത്തേക്ക് വീഴുകയായിരുന്നു. നെറ്റിയില്‍ മുറിവേറ്റ് രക്തം വാര്‍ന്നു. അബോധാവസ്ഥയിലായ ജോയി കല്ലുപുരയെ ആശുപത്രിയില്‍ എത്തിക്കുന്നത് വൈകിയതായും ആരോപണമുണ്ട്. ഒരു പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവും മറ്റൊരാളും ചേര്‍ന്നാണ് ഒന്നാംനിലയില്‍നിന്ന് താഴേക്ക് ഇറക്കിയത്. മറ്റാരുംതന്നെ ഇവരെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് പറയുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഈ ഡിസംബറില്‍ സ്ഥാനം രാജിവെക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് വികസന രേഖ തയ്യാറാക്കിയത്.
രക്തസമ്മര്‍ദ്ദം ഉയര്‍ന്നതോടെയുണ്ടായ ഹൃദയാഘാതമാണ് വീഴ്ചയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ജോയി കല്ലുപുരയുടെ ഭാര്യ ലീസമ്മ ജോയി പറഞ്ഞു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് കമ്മിറ്റികള്‍ ചേര്‍ന്നു. മൂന്നിലും ഒറ്റതിരിഞ്ഞ് അക്രമിക്കുകയായിരുന്നു ലക്ഷ്യം. പാര്‍ട്ടിക്കാര്‍ മാനസികമായി വളരെയധികം തളര്‍ത്തിയിരുന്നു. പാര്‍ട്ടി നേതാക്കളായ ജോസ് കെ.മാണി, തോമസ് ചാഴികാടന്‍ എംപി., മന്ത്രി റോഷി അഗസ്റ്റിന്‍, ലോപ്പസ് മാത്യു തുടങ്ങിയവര്‍ എത്തിയിരുന്നു. അവരോട് ഞങ്ങളുടെ പരാതി അറിയിച്ചു.
കെഎം മാണിയുടെ വിശ്വസ്തന് വേണ്ട പരിഗണന നൽകാതിരുന്ന പാർട്ടി നേതൃത്വവും പ്രതിക്കൂട്ടിൽ
ജോയ് കല്ലുപുര കെഎം മാണിയുടെ ഏറ്റവും വിശ്വസ്തരായ നേതാക്കളിൽ ഒരാളായിരുന്നു. എന്നാൽ കെഎം മാണിയുടെ കാലഘട്ടം കഴിഞ്ഞതോടുകൂടി പാർട്ടിയെ നേതൃത്വം അദ്ദേഹത്തോട് പഴയ പരിഗണന കാണിച്ചില്ല. അതുകൊണ്ടുതന്നെയാണ് പാർട്ടിയിലെ അധികാര വടംവലിയിൽ പെട്ട ജോയി നിരന്തരമായി മാനസിക പീഡനത്തിന് വിധേയമായത്. ആത്യന്തികമായി അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത് ഇത്തരം സമ്മർദ്ദങ്ങൾ തന്നെയായിരുന്നു എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അർഹതപ്പെട്ട പരിഗണന അദ്ദേഹത്തിന് നൽകാതിരുന്ന പാർട്ടി നേതൃത്വവും അതുകൊണ്ടുതന്നെ ഈ സംഭവത്തിൽ പ്രതിക്കൂട്ടിൽ ആവുകയാണ്.