തിരുവനന്തപുരം: ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് പുകച്ചുപുറത്ത് ചാടിക്കാന്‍ സര്‍ക്കാര്‍ അടവുകള്‍ മെനയുമ്ബോഴും പണി തിരിച്ചുകിട്ടുന്നത് സര്‍ക്കാറിന് തന്നെ.ഗവര്‍ണ്ണറുടെ വാദങ്ങള്‍ക്ക് ബലമേകി ഗവര്‍ണ്ണര്‍ ചൂണ്ടിക്കാട്ടിയ പത്ത് പേരുടെ ലിസ്റ്റിലെ രണ്ടാമനും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.ഇതോടെ ബാക്കി എട്ടുപേരുടെ നില പരുങ്ങലിലായി.എന്നാല്‍ ആ എട്ടു വിക്കറ്റ് പോകും മുന്‍പ് ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത്.

യുജിസി ചട്ടം പാലിക്കാതെ നിയമനം നടത്തിയതിന്റെ പേരില്‍ രണ്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരാണ് ഇതിനകം പുറത്തായത്. സാങ്കേതികസര്‍വകലാശാല വി സി. ഡോ. എം.എസ്. രാജശ്രീ സുപ്രീംകോടതി വഴിയും കുഫോസ് വിസി ഡോ. കെ. റിജി ജോണ്‍ ഹൈക്കോടതി വഴിയുമാണ് പുറത്തായത്. എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ ചുടവുപിടിച്ചാണ് റിജി ജോണിന്റെ നിയമനവും ഹൈക്കോടതി റദ്ദാക്കിയത് എന്നതാണ് ശ്രദ്ധേയം. യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രൂപവത്കരിച്ച സെര്‍ച്ച്‌ കമ്മിറ്റിയുടെ ഏതു നിയമനത്തിനും സാധുതയില്ലെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കിയ ഉത്തരവിലും ഹൈക്കോടതി ഇതേ വിധിന്യായം തന്നെയാണ് നടത്തിയിട്ടുള്ളത്. മറ്റു സര്‍വകലാശാല വി സി.മാരുടെ നിയമനത്തിലും ചട്ടലംഘനം ഉള്ളവയില്‍ അതുന്നയിച്ച്‌ ഹര്‍ജികള്‍ വന്നാല്‍ സമാന ഉത്തരവ് തന്നെ വരാനുള്ള സാധ്യതയാണുള്ളത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദങ്ങള്‍ക്ക് ബലം പകരുന്നത് കൂടിയാണ് ഇന്നത്തെ ഹൈക്കോടതി ഉത്തരവ്. കേരള സര്‍വകലാശാല വിസി വി.പി. മഹാദേവന്‍ പിള്ള, എം.ജി. സര്‍വകലാശാല ഡോ. സാബു തോമസ് , കാലടി സംസ്‌കൃത സര്‍വകലാശാല വിസി ഡോ. എം വി നാരായണന്‍, കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍, കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എം.കെ. ജയരാജ്, കുസാറ്റ് വിസി ഡോ. കെ.എന്‍. മധുസൂദനന്‍ മലയാളം സര്‍വകലാശാല ഡോ. വി. അനില്‍ വള്ളത്തോള്‍ എന്നിവരുടെ നിയമനമാണ് ഇതോടെ കൂടുതല്‍ അനിശ്ചത്വത്തിലായത്. ഇവരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ഇതിനോടകം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സാങ്കേതിക സര്‍വകലാശല വി സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തൊട്ടടുത്ത ദിവസമാണ് അദ്ദേഹം മറ്റു സര്‍വലകലാശാകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം നിന്ന വി സിമാര്‍ രാജിക്ക് കൂട്ടാക്കിയില്ല. അയഞ്ഞ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുകയാണ്. അത് കിട്ടിയ ശേഷം നടപടിയെന്നാണ് ഗവര്‍ണറുടെ നിലപാട്.ഇതിനിടയിലാണ് ഫിഷറീസ് വി സിയെ ഹൈക്കോടതി പുറത്താക്കിയിരിക്കുന്നത്.ഇതിനിടെ ഹൈക്കോടതിയിലെ കേസില്‍ തീര്‍പ്പാകുന്നത് വരെ തുടര്‍നടപടി ഹൈക്കോടതിയും വിലക്കിയിട്ടുണ്ട്.

യുജിസി ചട്ടങ്ങള്‍ പ്രത്യേകമായി സ്വീകരിച്ചിട്ടില്ലെങ്കില്‍ അത് പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്നാണ് നിയനത്തെ ന്യായീകരിച്ച്‌ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. ഹൈക്കോടതിയിലും സര്‍ക്കാര്‍ ഇതേ വാദം നടത്തിയെങ്കിലും അവിടെയും തള്ളുകയാണ് ഉണ്ടായത്.സുപ്രീംകോടതി വിധി യുജിസി ചട്ടം ലംഘിച്ച മറ്റെല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്ന് രാജി ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സെര്‍ച്ച്‌ കമ്മിറ്റിയുടെ ശുപാര്‍ശ യുജിസി വ്യവസ്ഥയ്ക്ക് വിരുദ്ധമാണെങ്കില്‍ വി സി. നിയമനം തന്നെ അസാധുവായി കണക്കാക്കപ്പെടും. കേന്ദ്രനിയമവും സംസ്ഥാനനിയമവും തമ്മില്‍ വൈരുധ്യമുണ്ടായാല്‍ ഭരണഘടനയനുസരിച്ച്‌ കേന്ദ്രനിയമമേ നിലനില്‍ക്കൂ. അതുകൊണ്ടുതന്നെ, യുജിസി വ്യവസ്ഥ സംസ്ഥാന നിയമത്തില്‍ അംഗീകരിച്ചിട്ടില്ലെന്ന വാദം സ്വീകാര്യമല്ലെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്.

അതേസമയം തിരിച്ചടികള്‍ ഒരു വശത്ത് തുടര്‍ക്കഥയാകുമ്ബോഴാണ് ഗവര്‍ണ്ണറെ പുറത്താക്കാനുള്ള ബില്ലിനായുള്ള ചര്‍ച്ചകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കുന്നത്.ചാന്‍സലര്‍ പദവി മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നു ഗവര്‍ണര്‍ സൂചിപ്പിച്ചതോടെ, ചാന്‍സലറെ നീക്കുന്ന ബില്‍ തയ്യാറാക്കാന്‍ ഒരുക്കം തുടങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍.ഗവര്‍ണ്ണര്‍ നിലപാട് കടുപ്പിച്ചതോടെ അതീവജാഗ്രതയിലാണ് സര്‍ക്കാരിന്റെ ഒരോ നീക്കവും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയാണ് ബില്‍ തയ്യാറാക്കുക.

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണ്ണറെ മാറ്റുന്നതിനു പുറമേ, സര്‍വകലാശാലാ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള നിയമനിര്‍മ്മാണവും ആലോചനയിലുണ്ട്.ചാന്‍സലറെ നിശ്ചയിക്കാനുള്ള നിയമനിര്‍മ്മാണത്തിനു പുറമേ, ഉന്നതവിദ്യാഭ്യാസ കമ്മിഷനുകളുടെ ശുപാര്‍ശകളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.പ്രോ-ചാന്‍സലറായി ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതല്‍ അധികാരം,സിന്‍ഡിക്കേറ്റും സെനറ്റും ഉള്‍പ്പെടെയുള്ള സര്‍വകലാശാലാ ഭരണസമിതികളുടെ ഘടന തുടങ്ങിയ കാര്യങ്ങളിലൊക്കെ നയപരമായ തീരുമാനമെടുക്കേണ്ടിവരും.ഇതെല്ലാം പരിശോധിച്ചാകും നിയമനിര്‍മ്മാണം.

ഗവര്‍ണര്‍ ഭീഷണി തുടരുന്നതിനാല്‍ നിയമസഭ വിളിക്കുന്നതില്‍ ഈയാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിര്‍ണായക തീരുമാനമെടുത്തേക്കും.ഓര്‍ഡിനന്‍സ് രാജ്ഭവന് അയച്ചശേഷമുള്ള സ്ഥിതിഗതികള്‍ മന്ത്രിസഭായോഗം വിലയിരുത്തും.തുടര്‍ന്നാകും നിയമസഭ വിളിക്കാനുള്ള സമയക്രമം നിശ്ചയിക്കുക.ഡിസംബറില്‍ തുടങ്ങുന്ന നിയമസഭാസമ്മേളനം ജനവരിയിലേക്കു നീട്ടാനും ആലോചനയുണ്ട്. അടുത്തവര്‍ഷം സഭ തുടങ്ങുമ്ബോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കുകയെന്ന ലക്ഷ്യമാണ് പിന്നിലെന്നാണ് സൂചന.

സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനം ഗവര്‍ണര്‍ക്കാണെന്ന നിയമത്തിലെ വ്യവസ്ഥ എടുത്തുകളയാനാണ് ഓര്‍ഡിനന്‍സ്. പകരം വിദ്യാഭ്യാസമേഖലയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ഓണററിയായി ചാന്‍സലറായി നിയമിക്കും എന്ന വ്യവസ്ഥയാണു ചേര്‍ത്തിരിക്കുന്നത്. സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ തീരുമാനം കൈക്കൊള്ളേണ്ടതു ഗവര്‍ണറും. അതിനിടെ ആരിഫ് മുഹമ്മദ് ഖാന്‍ അത് രാഷ്ട്രപതിക്ക് അയച്ചാലും പകരം ബില്‍ കൊണ്ടുവരാന്‍ തടസമില്ലെന്ന് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക