ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് ഏഞ്ചൽവാലിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ കത്തോലിക്കാ പുരോഹിതൻ ജോസ് കെ മാണിക്കെതിരെയെയും അദ്ദേഹത്തിൻറെ പാർട്ടിക്കെതിരെയും രൂക്ഷ വിമർശനം നടത്തിയിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതിന് ചുവടുപിടിച്ച് ക്രൈസ്തവ പുരോഹിതർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് കേരള കോൺഗ്രസ് ജോസ് കെഎം മാണി വിഭാഗം സൈബർ പോരാളികളും, നേതാക്കളും നടത്തുന്നത്.
വൈദികനെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശവുമായി എത്തുന്നത് സൈബർ പോരാളികൾ മാത്രമല്ല. കേരള കോൺഗ്രസ് എം പാർട്ടിയുടെ കോട്ടയം ജില്ലാ ട്രഷറർ കൂടിയായ മാത്തുക്കുട്ടി മാത്യു കുഴിഞ്ഞാലി ഫേസ്ബുക്ക് കമന്റിൽ വൈദികനെ അഭിസംബോധന ചെയ്തിരിക്കുന്നത് ‘പോടാ കള്ള കത്തനാരെ’ എന്നാണ്. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെയും, കോട്ടയം ജില്ലാ അധ്യക്ഷൻ ലോപ്പസ് മാത്യുവിന്റെയും മനസാക്ഷി സൂക്ഷിപ്പുകാരൻ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഇത്തരത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കൾ വരെ വൈദികർക്കെതിരെ അധിക്ഷേപ വർഷം ചൊരിയുമ്പോൾ മറു പ്രതികരണവുമായി വൈദികരും രംഗത്ത് എത്തുന്നുണ്ട്.
പുരോഹിതനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയുമായി പ്രത്യക്ഷപ്പെട്ടത് ജോസ് വിഭാഗം സൈബർ പോരാളിയായ നിധിൻ ഡോമിയാണ്. 10000ത്തിലധികം അംഗങ്ങളുള്ള മാണി സാറിന്റെ പോരാളികൾ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ കൂടിയാണ് ഇദ്ദേഹം. പാർട്ടി നേതാവിനെ വിമർശിച്ചു എന്ന പേരിൽ വൈദികനെതിരെ ആക്ഷേപകരമായ പരാമർശങ്ങളും ഭീഷണിയുമാണ് ഇയാൾ വീഡിയോയിലൂടെ മുഴക്കിയിരിക്കുന്നത്. വീഡിയോ ചുവടെ കാണാം.
ബഫർ സോങ് വിഷയത്തിൽ കർഷക വികാരം ഭരണമുന്നണിക്ക് എതിരാകുമ്പോൾ സ്വാഭാവികമായും ഭരണമുന്നണിയുടെ പ്രമുഖ കക്ഷിയായ കേരള കോൺഗ്രസും വിമർശിക്കപ്പെടും. കേരള കോൺഗ്രസിനെ സംബന്ധിച്ച് തങ്ങളുടെ അടിസ്ഥാന വോട്ട് ബാങ്കിൽ തന്നെ ചോർച്ചയുണ്ടാക്കുന്ന ഒരു വിഷയമാണ് ഇത്. എന്നാൽ വിമർശനമുന്നയിക്കുന്ന രാഷ്ട്രീയ എതിരാളികളെ നിന്ദ്യമായ സൈബർ ആക്രമണത്തിന് ഇരയാക്കുന്ന ശൈലി തന്നെ വിമർശനം ഉയർത്തുന്ന വൈദികർക്കെതിരെ പാർട്ടിയുടെ സൈബർ പോരാളികളും നേതാക്കളും സ്വീകരിക്കുന്നത് അക്ഷരാർത്ഥത്തിൽ കേരള കോൺഗ്രസിൻറെ അടിത്തറയ്ക്ക് ഇളക്കം വരുത്തുന്ന സംഭവമാണ് ജോസ് കെഎം മാണിയുടെ രാഷ്ട്രീയ ഭാവിക്കുമേൽ പോലും ഇത് കരിനിഴൽ വീഴ്ത്തും. വിവിധങ്ങളായ കേരള കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്ന് ഭീഷണിയും അധിക്ഷേപവും കലർന്ന നിരവധി കമൻറുകൾ ആണ് വൈദികർക്കെതിരെ ഉയരുന്നത്. ചില സ്ക്രീൻഷോട്ടുകൾ ചുവടെ ചേർക്കുന്നു.