ഇരുപത് രൂപക്ക് ഊണ് നല്‍കുന്ന ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍.സംസ്ഥാനത്തെ മിക്ക കുടുംബശ്രീ യൂണിറ്റുകള്‍ക്കും ലക്ഷങ്ങളുടെ സബ്സിഡിയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. അറുപത് രൂപക്ക് ഊണും ചിക്കന്‍ വിഭവവും നല്‍കിയിരുന്ന കാലടിയിലെ ജനകീയ ഹോട്ടല്‍ കടംകയറി അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് സമയത്ത് പട്ടിണി അകറ്റിയ ജനകീയ ഹോട്ടലുകൾ കേരളം രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച മാതൃകയാണ്. കൊവിഡിന് ശേഷവും ഇത് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കാലടിയിലെ കുടുംബശ്രീക്കാര്‍ കാലടി പഞ്ചായത്തിലെ ഹോട്ടല്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്തിയ മിടുക്കികള്‍ കൂടിയാണ്. അറുപത് രൂപക്ക് ഊണും ചിക്കന്‍ വിഭവവും ജനകീയ ഹോട്ടലില്‍ നല്‍കി തുടങ്ങിയതോടെ പുറത്തെ ഹോട്ടലുകാരും ഊണിന്‍റെയും സ്പെഷ്യലിന്‍റെ നിരക്ക് അറുപത് രൂപയാക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ നല്ല ഭക്ഷണം ചെറിയ വിലക്ക് ഊട്ടിയ കുടുംബശ്രീക്കാര്‍ ഇന്ന് കടക്കാരായി. ഒരു ഊണിന് പത്ത് രൂപയാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്.ഒരു ദിവസം മുന്നൂറ് ഊണ് വരെ വില്‍ക്കുമ്ബോള്‍ ഒരു മാസം തന്നെ കുടിശ്ശിക എഴുപതിനായിരത്തിനും മുകളിലാണ്. മാര്‍ച്ച് 12നാണ് അവസാനമായി കുടിശ്ശിക കിട്ടിയത്. ഇരുപത് രൂപ ഊണിനെ ആശ്രയിക്കുന്നവര്‍ ഏറെയുള്ളത് കൊണ്ട് ഏതെങ്കിലും രീതിയില്‍ ഹോട്ടല്‍ തുറക്കാനും ഇവര്‍ പരിശ്രമിക്കുന്നുണ്ട്.
കാലടി മാത്രമല്ല എറണാകുളം ജില്ലയിലെ പല ജനകീയ ഹോട്ടലുകളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ചില ജനകീയ ഹോട്ടുലുകള്‍ക്ക് തുക അനുവദിച്ചെന്നും കുടിശ്ശികയുള്ളവര്‍ക്ക് ഈ വര്‍ഷത്തെ രണ്ടാം ഗഡു ഉടന്‍ നല്‍കുമെന്നാണ് സംസ്ഥാന മിഷന്‍റെ പ്രതികരണം.കടംകയറി മുങ്ങുന്ന കുടുംബശ്രീക്കാര്‍ക്കുള്ള കുടിശ്ശിക ഇനിയും വൈകിയാല്‍ നാടിനെ പട്ടിണിയിടാതെ കാത്തവര്‍ പട്ടിണിയാകുന്ന വാര്‍ത്തയും കേരളം കേള്‍ക്കേണ്ടി വരും.