പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കരവാളൂര്‍ മാവിളയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാര്യറ ആലുവിളവീട്ടില്‍ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വി(25)യാണ് പുനലൂര്‍ പോലീസിന്‍റെ പിടിയിലായത്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ആളാണ് ബാസിത്. ഇതോടെ ഹര്‍ത്താല്‍ ദിനത്തില്‍ പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും അറസ്റ്റിലായി.

കേസില്‍ പുനലൂര്‍ കാര്യറ ദാറുസലാമില്‍ മുഹമ്മദ് ആരിഫ്‌ (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മന്‍സിലില്‍ സെയ്ഫുദീന്‍ (25), കോക്കാട് തലച്ചിറ അനീഷ് മന്‍സിലില്‍ അനീഷ് (31) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കല്ലേറില്‍ ബസ്സിന്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പി.രാഗേഷി(47)ന് കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം പിടിയിലായ അനീഷിനെ ചോദ്യംചെയ്തതില്‍നിന്നാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. 80ഓളം സി.സി.ടി.വി.ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കല്ലേറില്‍ കെ.എസ്.ആര്‍.ടി.സിക്ക് മൂന്നുലക്ഷത്തിന്റെയും ലോറികള്‍ക്ക് ഒന്നരലക്ഷത്തിന്റെയും നഷ്ടമുണ്ടായതായാണ് വിവരം.

പുനലൂര്‍ ഡിവൈ.എസ്‌.പി.യുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ രാജേഷ്‌കുമാര്‍, എസ്.ഐ. മാരായ ഹരീഷ്, ജിസ് മാത്യു, സി.പി.ഒ. മാരായ അജീഷ്, സിയാദ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ കൊട്ടാരക്കരയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തശേഷമാണ് രണ്ടു ബൈക്കുകളിലായി പുനലൂരിലെത്തിയ ഇവര്‍ വാഹനങ്ങള്‍ക്കു കല്ലെറിഞ്ഞത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക