ന്യൂഡല്‍ഹി: ചിത്രം വ്യക്തമായി. കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ, ശശി തരൂര്‍ എംപി, ഝാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എന്‍.ത്രിപാഠി എന്നിവരാണ് മാറ്റുരയ്ക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ പരോക്ഷ പിന്തുണയോടെ മത്സരിക്കുന്ന ഖാര്‍ഗെയ്ക്ക് അപ്രതീക്ഷിതമായി ജി-23 നേതാക്കളുടെ പിന്തുണയും കിട്ടി. ജി-23 യുമായി ആലോചിക്കാതെ, തരൂര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. മത്സരിക്കുമെന്ന് കരുതിയ മനീഷ് തീവാരി അടക്കമുള്ള നേതാക്കള്‍ ഖാര്‍ഗ്ഗേയുടെ പത്രികയില്‍ ഒപ്പുവച്ചു.

കേരളത്തില്‍ നിന്നുള്ള രണ്ട് യുവനേതാക്കളായ ശബരീനാഥനും മാത്യു കുഴല്‍ നാടനും തരൂരിനെ പിന്തുണച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ആദരണീയരാണെങ്കിലും പുതിയ തലമുറക്ക് ചിലത് പറയാനുണ്ടെന്നും പുതിയ ആശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ശബരീനാഥന്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം ആണ്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവ് ഇല്ലെന്ന് ശബരീനാഥന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ശബരീനാഥന് നന്ദിയറിയിച്ച്‌ ശശി തരൂര്‍ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് പിന്തുണയുമായി എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയും.
തിരഞ്ഞെടുപ്പിന്റെ ഫലമെന്തായാലും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് ശശി തരൂര്‍ മുന്നോട്ടുവയ്ക്കുന്ന മാറ്റത്തിന്റെ സന്ദേശവും ബഹുസ്വര ഇന്ത്യക്ക് വേണ്ടിയുള്ള നിലപാടും അത്യാവശ്യമാണ്. തരൂരിനോളം പോന്ന ഒരു നെഹ്രൂവിയന്‍ കോണ്‍ഗ്രസില്‍ ഇല്ല. അദ്ദേഹത്തെ തന്റെ ഉപദേഷ്ടാവ് എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ട്. ജീവിതത്തിലും കരിയറിലും എല്ലാ ആശംസകളും’, അനിലിന്റെ കുറിപ്പ് ഇങ്ങനെ. അതേസമയം, എ.കെ.ആന്റണി പിന്തുണയ്ക്കുന്നത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെയാണ്. അനിലിന്റെ പോസ്റ്റിന് താഴെ അച്ഛനെ കൂടി പറഞ്ഞ് മനസ്സിലാക്കണം സമയം കിട്ടുമ്ബോള്‍ എന്ന് ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

https://m.facebook.com/story.php?story_fbid=pfbid02W7jotX85HqGKnhPUhDpDyqaqzEJZ3KNFNmCBxnnn959CnTy7xAUW57o8gKFXG25Hl&id=100020144396269

തിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും, തരൂരിന് ഗ്രൂപ്പിന് അതീതമായ പിന്തുണയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ തമ്ബാനൂര്‍ രവി തരൂരിനെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. കെസി അബുവും എംകെ രാഘവനും എ ഗ്രൂപ്പിന്റെ മുഖങ്ങളാണ്. ആന്റണിയുടെ പഴയ വിശ്വസ്തര്‍. ഇവരെല്ലാം ശശി തരൂരിന്റെ പത്രികയില്‍ ഒപ്പിട്ടു. കോണ്‍ഗ്രസിലെ ഹൈക്കമാണ്ട് മുഖങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറയുന്ന എകെ ആന്റണിയും കെസി വേണുഗോപാലും എതിരു നില്‍ക്കുമ്ബോഴാണ് ഇതെല്ലാം. ഇതിന് പിന്നാലെ തരൂരിന് പിന്തുണയുമായി പരസ്യമായി ശബരിനാഥന്‍ എത്തി. കെസി വേണുഗോപാലുമായി അടുപ്പമുണ്ടെന്ന് ഏവരും പറയുന്ന നേതാവാണ് ശബരിനാഥന്‍.

കൃത്യമായ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയാണ് താന്‍ തരൂരിന് വേണ്ടി ഒപ്പിടുന്നതെന്ന് ശബരിനാഥന്‍ പറയുന്നു. പിന്നാലെ പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ടുമെത്തി. രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉറച്ചു നില്‍ക്കുന്ന യുവനേതാവാണ് അബിന്‍. കെ എസ് യുവിന്റെ പഴയ ദേശീയ സെക്രട്ടറി. ശബരിനാഥന്റേയും അബിന്‍ വര്‍ക്കിയുടേയും പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകളും ഏറെ പോസിറ്റീവാണ്. തരൂരിനെ ജയിപ്പിക്കേണ്ട സാഹചര്യമാണ് കമന്റുകളും വിശദീകരിക്കുന്നത്. മില്ലകാര്‍ജ്ജുന ഖാര്‍ഗെയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടവരില്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണിയുമുണ്ടെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ട്. ആന്റണിയാണ് ഖാര്‍ഗെയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചുക്കാന്‍ പിടിച്ചത്.

ശശി തരൂരിനെ തോല്‍പ്പിച്ചേ മതിയാകൂവെന്ന നിലപാടിലാണ് ആന്റണി. ഇതിനിടെ തരൂരിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടുവെന്ന് സമ്മതിക്കുകയാണ് മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ശബരിനാഥന്‍. എന്തുകൊണ്ട് തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പ്രസക്തി കൂടുന്നുവെന്ന് വിശദീകരിച്ച്‌ ശബരിനാഥന്‍ രംഗത്തു വരികയും ചെയ്തു. കാര്യകാരണ സഹിതമാണ് ശബരിനാഥന്‍ നിലപാട് വിശദീകരിക്കുന്നത്. കോണ്‍ഗ്രസ് വാരിയേഴ്സ് എന്ന ഫെയ്സ് ബുക്ക് പേജും തരൂരിന് പിന്തുണ നല്‍കുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ അകമഴിഞ്ഞ് പിന്തുണച്ചവരാണ് ഇവര്‍.

രാഹുലിനെ പിന്തുണയ്ക്കുന്ന ഈ ഗ്രൂപ്പും തരൂരിനൊപ്പമാണ്. ഇതിനൊപ്പം നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകളും തരൂരിനെ പിന്തുണച്ച്‌ എത്തുന്നു. സോഷ്യല്‍ മീഡിയയില്‍ തരൂര്‍ തരംഗം ഉറപ്പാണ്. അത് വോട്ടായി മാറിയാല്‍ അട്ടിമറിക്ക് പോലും തരൂരിന് കഴിയും. കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ പിന്തുണയോടെ നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ഈ പ്രചരണത്തെ എങ്ങനെ മറികടക്കാന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. അതിനിടെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിട്ടുണ്ട് . തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാര്‍ത്ഥിത്വത്തില്‍ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

തരൂര്‍ മല്‍സരിക്കുകയാണെങ്കില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ പറയുമെന്ന് നേരത്തെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു . എന്നാല്‍ കെ മുരളീധരനും കൊടിക്കുന്നില്‍ സുരേഷും തരൂരിനെതിരെ രം?ഗത്തെത്തിയിരുന്നു. ഗാന്ധി കുടുബം നിശ്ചയിക്കുന്ന ആളെ പിന്തുണക്കുമെന്നാണ് കെ മുരളീധരനും കൊടിക്കുന്നില്‍ സുരേഷും വ്യക്തമാക്കിയത്. ഇതിന് ശേഷം ആര്‍ക്കും പരസ്യ പിന്തുണ നല്‍കില്ലെന്ന് നിലപാട് സോണിയ എടുത്തു. ഇതോടെയാണ് തരൂരിന് അനുകൂലമായി കേരളത്തില്‍ വികാരം ഉയര്‍ന്നത്. അപ്പോഴും പ്രധാനപ്പെട്ട നേതാക്കള്‍ തന്നെ പരസ്യമായി വരുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നതാണ് വസ്തുത.

ശബരിനാഥന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ജനാധിപത്യ മാര്‍ഗത്തിലൂടെ കോണ്‍ഗ്രസില്‍ സംഘടന തിരഞ്ഞെടുപ്പ് ഒരു നീണ്ട ഇടവേളക്ക് ശേഷം നടക്കുന്നത് സ്വാഗതാര്‍ഹമാണ്.പാര്‍ട്ടിയുടെ തലപ്പത്തേക്ക് നെഹ്റു കുടുംബത്തിലെ ആരും തന്നെ ഇനിയില്ല എന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞത് അവരുടെ വ്യക്തിത്വത്തിന് പ്രഭാവം നല്‍കുന്നു. പുതിയ പാര്‍ട്ടി അധ്യക്ഷന്‍ ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്ബോള്‍ പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയും എന്നാണ് വിശ്വാസം. ഇനി ഇലക്ഷനിലേക്ക് വരുമ്ബോള്‍, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ: ശശി തരൂരിനെ പിന്തുണക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത് ചില കാരണങ്ങള്‍ കൊണ്ടാണ്

1. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം ആണ്. ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവ് ഇല്ല. ജനങ്ങളുമായി അത്തരം രാഷ്ട്രീയം പകര്‍ന്നു നല്‍കാന്‍ ശശി തരൂരിനുള്ള മികവ് ഒരു പോസിറ്റീവ് ഘടകമായി തോന്നുന്നു.

2. നരേന്ദ്ര മോദിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിനു വിശ്വസനീയമായ ഒരു ബദല്‍ അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയിലെ ബിജെപി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകള്‍ സഹായിക്കും. വിവിധ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളെ കോര്‍ത്തിണക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം.

3. ലോകത്തില്‍ ഉണ്ടാകുന്ന സാമൂഹിക, സാംസ്‌കാരിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മാത്രമേ ഇനി ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ. ഈ മാറ്റങ്ങള്‍ പാര്‍ട്ടി കൂടുതല്‍ ഉള്‍കൊള്ളേണ്ടതുണ്ട്. ലോകത്തെ വിശാലമായി നോക്കി കാണുകയും, ഓരോ മാറ്റങ്ങളെ കുറിച്ചും കൃത്യമായി പഠിച്ചു രാഷ്ട്രീയത്തില്‍ അപ്‌ഡേറ്റ് ചെയ്യുന്ന ഡോ:തരൂരിലൂടെ ഇത് സാധിക്കും.

4. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ ഒരിക്കലും അദ്ദേഹം പാര്‍ട്ടിയെ കുറ്റം പറഞ്ഞിട്ടില്ല. പലരും പല കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടു പോകുമ്ബോഴും വ്യക്തിപരമായി ചില പ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴും പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹം വിനിയോഗിച്ചു. വ്യത്യസ്തമായ രീതിയിലാണെങ്കിലും, അദ്ദേഹം 100% ഒരു കോണ്‍ഗ്രസ് കാരനാണ്.

5. തരൂരിനോടൊപ്പമുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ അദേഹം കൂട്ടായ പരിശ്രമത്തില്‍ വിശ്വസിക്കുകയും അത്തരം രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തരൂര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാല്‍ മുഴുവന്‍ നേതാക്കളെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് സംഘടന പ്രവര്‍ത്തനത്തെ ഒരു കൂട്ടായ്മയുടെ അധ്വാനമാക്കി മാറ്റുമെന്ന ഉറച്ച വിശ്വാസമുണ്ട്. ആ ശൈലിക്ക് ഒരു ജനാധിപത്യ സ്വഭാവമുണ്ടെന്നാണ് വിശ്വാസം. സംഘടന വളരുന്നതിലും വളര്‍ത്തുന്നതിലും വലിപ്പ ചെറുപ്പമില്ലാതെ ഏവര്‍ക്കും പങ്കാളിത്തമുണ്ടാകുമെന്ന് കരുതുന്നു.

ശ്രീ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന മലയാളി പാര്‍ട്ടി അധ്യക്ഷനായത് 1906 ലാണ്. നൂറില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു മലയാളി മത്സരിക്കുമ്ബോള്‍ കേരളത്തിന് അതൊരു അഭിമാനമാണ്. എന്നെപോലെ ഒരു എളിയ പ്രവര്‍ത്തകന് ഒരു മലയാളിയുടെ നോമിനേഷന്‍ ഫോമില്‍ പിന്തുണച്ചു ഒപ്പിടാന്‍ ലഭിച്ച അവസരം ഒരു അസുലഭ ഭാഗ്യമായി ഞാന്‍ കരുതുന്നു.

ഇലക്ഷന്റെ ജയപരാജയങ്ങള്‍ക്ക് അപ്പുറം, പുതിയൊരു രാഷ്ട്രീയ സംസ്‌കാരം താഴെത്തട്ടില്‍ വരെ കൊണ്ടുവരുവാന്‍ ഈ സംഘടന തിരഞ്ഞെടുപ്പ് സഹായിക്കും. ആരു വിജയിച്ചാലും അത് പാര്‍ട്ടിക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാകും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പം ഒരു പുതിയ ടീമിന് ഇത് രൂപം നല്‍കും.

ശ്രീ തരൂരിനും മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നു. വിദ്വേഷമില്ലാതെ, ചെളിവാരി എറിയാതെ സുതാര്യമായ ഒരു ഇലക്ഷന്‍ നടക്കട്ടെ…
ശബരി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക