മുംബൈ: ബിനോയ് കോടിയേരിയുടെപേരില്‍ ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗക്കേസ് അവസാനിപ്പിക്കുമ്ബോള്‍ ബിനോയ് കോടിയേരിക്ക് ആശ്വാസമാകുന്നത് ബഞ്ച് മാറ്റം. രണ്ടുപേരുംചേര്‍ന്ന് നല്‍കിയ ഒത്തുതീര്‍പ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. ഒത്തുതീര്‍പ്പുവ്യവസ്ഥപ്രകാരം 80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നല്‍കിയതിന്റെ രേഖയും സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് അപ്പുറത്തേക്ക് കോടികള്‍ കൈമാറിയെന്നാണ് സൂചന. നാല് വര്‍ഷമായി തുടരുന്ന തലവേദനയാണ് ബിനോയ് ഒഴിവാക്കുന്നത്.
ഗള്‍ഫിലും ബിനോയിക്ക് സാമ്ബത്തിക തട്ടിപ്പ് കേസുണ്ടായിരുന്നു. അതും പണം കൊടുത്താണ് ഒഴിവാക്കിയത്. അന്ന് പ്രമുഖ പ്രവാസിയുടെ ഇടപെടലാണ് തുണയായത്. ഇന്നും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനെ ചില കേന്ദ്രങ്ങള്‍ സഹായിച്ചതായി സൂചനയുണ്ട്. അല്ലെങ്കില്‍ ഇത്രയും തുക ബിനോയിക്ക് നല്‍കാനാകില്ലെന്നാണ് സൂചന.
കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആര്‍.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇരുവരുടെയും ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിച്ചു. നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷന്‍ ബെഞ്ച് വിവാഹക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാന്‍ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആ ഡിവിഷന്‍ ബെഞ്ചില്‍നിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഇരുവര്‍ക്കും ആശ്വാസമായി കേസ് ഒത്തുതീര്‍പ്പിലെത്തിയത്.
2019-ലാണ് യുവതി ബിനോയിയുടെപേരില്‍ ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ദിന്‍ദോഷി സെഷന്‍സ് കോടതി കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീര്‍പ്പുമായി ബിനോയ് യുവതിയെ സമീപിച്ചത്. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വരാതിരിക്കാന്‍ വേണ്ടി കൂടിയായിരുന്നു ഇത്. ബിനോയി കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പാകമ്ബോള്‍ ബിനോയ് കോടിയേരിയ്‌ക്കെതിരെ ഉയരുന്ന കേസില്‍ എണ്‍പതു ലക്ഷം എങ്ങനെ കൊടുത്തുവെന്ന ചോദ്യം ചര്‍ച്ചയാണ്.
കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്ന് തന്നെയാണ്. ഒത്തുതീര്‍പ്പു കരാറില്‍ പറയുന്നത് ഈ തുകയാണെങ്കിലും അതിലേറെ കൊടുത്തെന്നു സൂചനയുണ്ട്.കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ എടുത്തുപറയുന്നില്ല. പണം നല്‍കിയ വിവരങ്ങള്‍ ബിനോയിയും ബോധിപ്പിച്ചു. തുടര്‍ന്ന്, ഇരുവരും ഒപ്പുവച്ച ഒത്തുതീര്‍പ്പുകരാര്‍ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ചയാണ് കേസ് തീര്‍പ്പാക്കിയത്. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും യുവതി അറിയിച്ചു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായും ബന്ധത്തില്‍ എട്ടു വയസ്സുള്ള ആണ്‍കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി മുംബൈയില്‍ താമസിക്കുകയാണിവര്‍. കുട്ടിയെ വളര്‍ത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി. വ്യാജക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹര്‍ജി നല്‍കിയപ്പോള്‍ ബോംബെ ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദേശിച്ചു. ലോക്ഡൗണിനു ശേഷം കോടതിയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് ആയപ്പോള്‍ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ഇതോടെയാണ് ബിനോയ് ഒത്തുതീര്‍പ്പ് ശ്രമം തുടങ്ങിയത്.
ബീഹാറുകാരിയായ മുന്‍ ബാര്‍ ഡാന്‍സറുമായുള്ള കേസും നൂലാമാലകളും കോടിയേരി ബാലകൃഷ്ണന്റെ മകന്‍ വലിയ പുലിവാലാണ് പിടിച്ചത്. നേരത്തേയും യുവതിക്ക് പണം നല്‍കി പ്രശ്നം തീര്‍ക്കാന്‍ ബിനോയ് ശ്രമിച്ചിരുന്നു. എന്നാല്‍ ചോദിക്കുന്ന തുക കൊടുക്കാനുണ്ടായിരുന്നില്ല. മുമ്ബ് ഗള്‍ഫില്‍ സാമ്ബത്തിക കേസില്‍ ബിനോയ് പെട്ടപ്പോള്‍ കേരളത്തിലെ ചില മുതലാളിമാരാണ് പണം നല്‍കി പരിഹാരമുണ്ടാക്കിയത്. ഇത്തവണയും അത് ബിനോയ് പ്രതീക്ഷിച്ചു. എന്നാല്‍ മുതലാളിമാര്‍ ആരും പണം നല്‍കിയില്ല. ഗള്‍ഫിലെ പ്രശ്നം തീര്‍ക്കാന്‍ മുന്നില്‍ നിന്ന കാസര്‍ഗോട്ടെ സിനിമാക്കാരന്‍ പോലും അടുത്തില്ല. ഗള്‍ഫിലെ വ്യവസായിയും മുഖം തിരിച്ചു. ഇതും തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇതിനിടെ കോടിയേരിയുടെ രോഗം ചര്‍ച്ചകളിലെത്തി. ചിലര്‍ സഹായിക്കാനും തയ്യാറായി. ഇതാണ് ആശ്വാസമായത്.
കേസില്‍ ബിനോയിയില്‍ നിന്ന് പണം വാങ്ങി കുട്ടിയുടെ ഭാവി സുരക്ഷിതമാക്കനായിരുന്നു ബീഹാറിലെ ഡാന്‍സറിനും കൂടുതല്‍ താല്‍പ്പര്യം. നിയമപരമായി കേസിനെ പ്രതിരോധിക്കാനാകില്ലെന്ന് ബിനോയ് തിരിച്ചറിഞ്ഞു. ബിനോയ് തന്നെ വിവാഹം കഴിച്ചതാണെന്ന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ യുവതി പറഞ്ഞിരുന്നു. എന്നാല്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണുള്ളത്. 2010 ജൂലൈ 22 ന് ജനിച്ച ആണ്‍കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നാണ് പരാതിക്കാരി പറയുന്നത്. ഇരുവരും വിവാഹം ചെയ്തതായി 2015 ജനുവരി 28 ന് സത്യവാങ്മൂലം മുംബൈ നോട്ടറിക്ക് മുമ്ബാകെ രേഖപ്പെടുത്തി എന്നും യുവതി പറയുന്നു.
പരാതിക്കാരിയായ യുവതിക്ക് ജീവനാംശം നല്‍കാന്‍ നേരത്തെ തന്നെ കോടതിക്ക് പുറത്ത് നീക്കം നടന്നിരുന്നു. ഒടുവില്‍ ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുകൂട്ടരും കൂടി കോടതിയില്‍ അപേക്ഷ നല്‍കിയത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ കോടതി ഉത്തരവിട്ടു.
ഇതേ തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം രണ്ട് വര്‍ഷമായി കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. ഇതിനിടയിലാണ് കേസ് ഒത്തുതീര്‍പ്പാവുന്നത്. കുട്ടിയുടെ ഭാവി മുന്‍നിര്‍ത്തിയാണ് ഒത്തുതീര്‍പ്പിലേക്ക് പോകുന്നത് എന്ന് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് യുവതിയും എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ബിനോയിയും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ഇതൊരു ക്രിമിനല്‍ കേസ് ആയതിനാല്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാം എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.