കൊച്ചി : കൊച്ചി നഗരമധ്യത്തിലുള്ള നിലവിലെ സമുച്ചയം വിട്ടു കേരള ഹൈക്കോടതിയുടെ പ്രവര്‍ത്തനം കളമശേരിയിലേക്ക്‌ മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. കൂടുതല്‍ പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്താണിത്‌. എ.എച്ച്‌.എം.ടിയുടെ പത്തേക്കര്‍ സ്‌ഥലം ഏറ്റെടുക്കാനാണു പദ്ധതി. സൗകര്യപ്രദമായ മറ്റൊരിടത്തേയ്‌ക്കു മാറ്റുന്നതു ആലോചിച്ചുകൂടെയെന്നു ഹൈക്കോടതി സര്‍ക്കാരിനോടു ആരാഞ്ഞിരുന്നു.

കൊച്ചിയിലെ ഗതാഗതക്കുരുക്കും സ്‌ഥലപരിമിതിയുമാണു മാറ്റത്തിനു പ്രേരണ. മാത്രമല്ല, 2007-ല്‍ പ്രവര്‍ത്തനം തുടങ്ങിയ നിലവിലെ ഹൈക്കോടതി സമുച്ചയത്തിനു ബലക്ഷയമുണ്ടെന്നു തുടക്കം മുതലേ പരാതിയുണ്ട്‌. നിര്‍മ്മാണകാലം മുതല്‍ക്കേ അസൗകര്യങ്ങളുടെ പേരില്‍ വിവാദമുയര്‍ന്നിരുന്നു. നിയമമന്ത്രി പി. രാജീവിന്റെ മണ്ഡലം കൂടിയാണു കളമശേരി. തന്റെ മണ്ഡലത്തില്‍ ഹൈക്കോടതി വരുന്നതു അദ്ദേഹത്തിനും പ്രത്യേക താല്‍പര്യമുള്ള കാര്യമാണ്‌. അതിനാല്‍, സര്‍ക്കാരില്‍ നിന്നും അനുമതിയും ഫണ്ടും ലഭിക്കുന്നതു വേഗത്തിലാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൈക്കോടതിയ്‌ക്കു എതിര്‍പ്പില്ലാത്തതിനാല്‍, മറ്റു നിയമതടസത്തിനു സാധ്യതയില്ല. സ്‌ഥലം വിട്ടുകിട്ടുന്ന തടസം മാത്രമേ നിലവിലുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനമാണെങ്കിലും എച്ച്‌.എം.ടിയുടെ സ്‌ഥലം സംസ്‌ഥാന സര്‍ക്കാര്‍ വിട്ടുകൊടുത്തതാണ്‌. കാക്കനാട്‌ ഭാഗത്താണു ആദ്യം ഉദ്ദേശിച്ചിരുന്നത്‌. സ്‌ഥല ലഭ്യതക്കുറവാണു എ.എച്ച്‌.എം.ടി. പരിഗണിയ്‌ക്കാന്‍ കാരണം. നിലവിലുള്ള കെട്ടിടം എട്ടു നിലയാണ്‌. എന്നാല്‍, പുതിയ കെട്ടിടത്തില്‍ പരമാവധി മൂന്നു നിലയേ ഉണ്ടാകൂ. അഭിഭാഷകര്‍ക്കായി പ്രത്യേക കോംപ്‌ളക്‌സും പദ്ധതിയിലുണ്ട്‌. എന്നാല്‍, ഒരുവിഭാഗം അഭിഭാഷകര്‍ എതിര്‍പ്പുമായി രംഗത്തുവരാന്‍ സാധ്യതയുണ്ട്‌.

നിര്‍ദ്ദിഷ്‌ട സമുച്ചയത്തിനൊപ്പം ജഡ്‌ജിമാര്‍ക്കു താമസിക്കാന്‍ ജുഡീഷ്യല്‍ റസിഡന്‍ഷ്യല്‍ കോംപ്‌ളക്‌സും വിഭാവനം ചെയ്‌തിട്ടുണ്ട്‌. കീഴ്‌കോടതി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി വൈറ്റിലയില്‍ നിര്‍മ്മിച്ചിട്ടുള്ള കോംപ്‌ളക്‌സിന്റെ മാതൃകയിലാണു ഉദ്ദേശിക്കുന്നത്‌. നിലവില്‍ 60,000 രൂപ മുതല്‍ പ്രതിമാസ വാടക നല്‍കിയാണു ജഡ്‌ജിമാരുടെ ബംഗ്‌ളാവ്‌ ഒരുക്കിയിട്ടുള്ളത്‌. നിലവില്‍ 37 ജഡ്‌ജിമാരാണുള്ളത്‌.
എറണാകുളം നഗരം വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ്‌. അവിചാരിതമായുണ്ടാകുന്ന വെള്ളക്കെട്ട്‌ ഹൈക്കോടതിയിലെത്തുന്നവര്‍ക്കു ബുദ്ധിമുട്ടാണ്‌.

പുതിയ കെട്ടിടം പ്രവര്‍ത്തന സജ്‌ജമായാല്‍, പഴയ കെട്ടിടം വിട്ടു നല്‍കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്‌. അല്ലെങ്കില്‍ ഹൈക്കോടതി തന്നെ മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കുകയോ സര്‍ക്കാരിനു വിട്ടു നല്‍കുകയോ ചെയ്യാം. സര്‍ക്കാര്‍ ഓഫീസുകള്‍, കലാലയങ്ങള്‍, ഹോട്ടല്‍, തുടങ്ങിവയവയ്‌ക്കു നല്‍കുന്നതാണു സര്‍ക്കാരിന്റെ പരിഗണനയില്‍.
ദേശീയപാത 47, ദേശീയപാത 66, സീപോര്‍ട്ട്‌- എയര്‍പോര്‍ട്ട്‌ റോഡ്‌, മെട്രോ റെയില്‍, ആലുവ- മൂന്നാര്‍ സ്‌റ്റേറ്റ്‌ റോഡ്‌ മുതലായവ കടന്നുപോകുന്നതിനാല്‍ മികച്ച കണക്‌റ്റിവിറ്റിയുണ്ട്‌. നിര്‍ദ്ദിഷ്‌ട സില്‍വര്‍ ലൈനും കളമശേരി വഴിയാണ്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക