കോഴിക്കോട്: വീടിനടുത്തുള്ള കമ്ബനി ശബ്ദമലിനീകരണമുണ്ടാക്കുന്നു എന്ന് കാണിച്ച് പരാതി നല്‍കിയതിന് ഒരു വീട്ടമ്മയെ വീട്ടില്‍ നിന്ന് പുറത്തിറക്കി മര്‍ദിച്ചു. വീട്ടമ്മയെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. കോഴിക്കോട് ചെറുവണ്ണൂരിലെ കമ്ബനിയുടമയും ബന്ധുക്കളുമാണ് വീട്ടമ്മയെ മര്‍ദിക്കുന്നത്. വീടിന് പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവര്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ചു.
സംഭവത്തില്‍ നല്ലളം പൊലീസ് കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. വീട്ടിലേക്കെത്തിയ ഇവര്‍ മുഖത്തടിച്ചതിനു ശേഷമാണ് പുറത്തേക്ക് ഇറക്കി മര്‍ദ്ദിച്ചത്. കുടുംബക്കാര്‍ക്കെതിരെ പരാതി നല്‍കുമല്ലേ എന്നു ചോദിച്ചായിരുന്നു ഗായത്രി എന്ന പെണ്‍കുട്ടി മര്‍ദിച്ചത്. വീട്ടിലേക്കു തിരിച്ചു കയറാൻ ശ്രമിച്ച എന്നെ റിജില്‍ എന്നയാള്‍ കൈപിടിച്ചു തിരിച്ചു.ആരെങ്കിലും രക്ഷപ്പെടുത്തുമെന്നു കരുതിയാണ് തൊട്ടടുത്തുള്ള ആശുപത്രിയുടെ ഭാഗത്തേക്ക് ഓടിയത്.
എന്നാല്‍ പിറകില്‍ നിന്നു വന്ന ഗായത്രി തന്നെ ചവിട്ടി വീഴ്‌ത്തിയതായും വീട്ടമ്മ പറയുന്നു. നിലത്തുവീണപ്പോള്‍ എല്ലാവരും ചേര്‍ന്ന് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ഇവരുടെ ചവിട്ടേറ്റ് വീട്ടമ്മയുടെ നട്ടെല്ലിനു ക്ഷതമേറ്റു. എഴുന്നേല്‍ക്കാൻ കഴിയാത്ത അവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ കഴുത്തിനും ചെവിക്കും പരുക്കേറ്റിട്ടുണ്ട്. കമ്ബനിയില്‍ നിന്ന് സഹിക്കാനാകാത്ത ശബ്ദമുണ്ടായപ്പോഴാണ് പരാതി നല്‍കിയതെന്നും വീട്ടമ്മ പറഞ്ഞു. പരാതി നല്‍കിയതാണ് വൈരാഗ്യത്തിനു കാരണമായതെന്നും അവര്‍ വ്യക്തമാക്കി.