പൂച്ചാക്കല്‍ (ആലപ്പുഴ): തന്റെ ഉപജീവന മാര്‍ഗമായ വല കീറിയതിനു നഷ്ടപരിഹാരം ചോദിച്ചു ചെന്ന മത്സ്യ തൊഴിലാളിയെ അന്നു പുച്ഛിച്ചു തിരിച്ചയച്ചതില്‍ കാപികോ റിസോര്‍ട്ട് മാനേജ്മെന്റ് ഇപ്പോള്‍ ശരിക്കും മനഃസ്തപിക്കുന്നുണ്ടാവണം. 200 കോടിയിലേറെ മുതല്‍ മുടക്കുണ്ടെന്നു പറയുന്ന കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നില്‍ വലിയ പരിസ്ഥിതി സംഘടനകളോ സര്‍ക്കാരുകളോ ഒന്നുമല്ല, ഏതാനും മത്സ്യത്തൊഴിലാളികളുടെ ആത്മവീര്യത്തോടെയുള്ള പോരാട്ടമാണ്. കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ കൂടി ഉടമസ്ഥതയിലുള്ളതാണ് കാപ്പികോ റിസോർട്ട്.
കേസിന്റെ തുടക്കം
റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശേഖരിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്കു പ്രേരണയായത് അവരിലൊരാളോടു റിസോര്‍ട്ട് അധികൃതര്‍ പുലര്‍ത്തിയ വിരട്ടല്‍ നയമാണെന്നു പറയുന്നു. റിസോര്‍ട്ടുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ തട്ടി തങ്ങളുടെ വല കീറിയെന്ന പരാതിയില്‍ രണ്ടു ലക്ഷം നഷ്ടപരിഹാരം തേടി റിസോര്‍ട്ട് അധികൃതരെ സമീപിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. മത്സ്യത്തൊഴിലാളിയുടെ ആത്മാഭിമാനത്തെയാണ് റിസോര്‍ട്ട് അധികൃതര്‍ ചോദ്യംചെയ്തെന്ന ചിന്തയിലാണ് നിയമനടപടികളുടെ ആരംഭം. കേസ് പിന്നീട് മത്സ്യത്തൊഴിലാളികളുടെ സംഘടന ഏറ്റെടുത്തു.
രണ്ടു ലക്ഷത്തില്‍നിന്ന് 200 കോടിയിലേക്ക്
ആ കേസ് എത്തിനിന്നത് 200 കോടിയിലേറെ മുതല്‍ മുടക്കുള്ള റിസോര്‍ട്ടിന്റെ കടയ്ക്കല്‍. ഒരു പക്ഷേ, രണ്ടു ലക്ഷത്തില്‍ തീരുമായിരുന്ന കേസാണ് 200 കോടിയുടെ പൊളിച്ചടുക്കലില്‍ എത്തിയത്. കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഹൈക്കോടതി 2013ല്‍ ആണ് ഉത്തരവിട്ടത്.
ഇതിനെതിരേ റിസോര്‍ട്ട് അധികൃതര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് നരിമാന് അധ്യക്ഷനായ ബെഞ്ച് തള്ളി. കേസില്‍ കേരള തീരദേശപരിപാലന അഥോറിറ്റിയുടെ കണ്ടെത്തലുകളെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍ പിന്തുണച്ചിരുന്നു. വിധിയെ ചോദ്യംചെയ്തു റിസോര്‍ട്ട് അധികൃതര്‍ 2014ല്‍ സുപ്രീം കോടതിയെ സമീപിക്കുകയും ഹര്‍ജി വിശദമായി പരിശോധിക്കും വരെ തത്സ്ഥിതി തുടരണമെന്നു ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ച് വിധിക്കുകയും ചെയ്തിരുന്നു.
11.23 ഏക്കര്‍
11.23 ഏക്കര്‍ സ്ഥലത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. അഞ്ചു പേരുടെ കൈവശമുണ്ടായിരുന്ന കുറച്ചു സ്ഥലം കൂടിയ വില നല്കി വാങ്ങിയെടുത്തുകൊണ്ടാണ് റിസോര്ട്ടുകാര് ഈ തുരുത്തിലേക്ക് എത്തിയത്. തുടര്‍ന്ന് ഒരു ഭാഗം നികത്തിയെടുത്തെന്നും പുറമ്ബോക്ക് കൈയേറിയെന്നുമായിരുന്നു ആരോപണം. കായലില്‍നിന്നു ഒരു മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. കാപികോയ്ക്ക് ഒപ്പം വാമിക റിസോര്‍ട്ടും പൊളിക്കാനും ഉത്തരവുണ്ടായിരുന്നു. ഇതില്‍ വാമിക റിസോര്‍ട്ട് മാത്രമാണ് പൊളിച്ചു നീക്കിയത്.