ഡല്‍ഹി: വിവാദമായ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റമുക്തനാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
2017 ആഗസ്റ്റ് 23നാണ് ലാവലിൻ കേസില്‍ പിണറായി വിജയന്‍, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രന്‍, കെ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈകോടതി കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യര്‍, എം.വി. രാജഗോപാല്‍, ആര്‍. ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിക്കുകയും ചെയ്തു.
കേസ് നിരന്തരം മാറ്റുന്ന കാര്യം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് കേസ് പട്ടികയില്‍ നിന്നും മാറ്റരുതെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. 2021 ഏപ്രിലിലായിരുന്നു ഇതിന് മുമ്ബ് കേസ് സുപ്രീംകോടതി പരിഗണിച്ചത്. സുപ്രീംകോടതി തീരുമാനം മുഖ്യമന്ത്രിക്ക് പ്രതികൂലമായാല്‍ അത് കേരളത്തില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചേക്കും.