തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തോട് അമർഷവുമായി സിപിഎം നേതാവ് എംഎം മണി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ പ്രസംഗത്തിനിടെ ബഹളം വച്ച പ്രതിപക്ഷത്തോട് മിണ്ടാതിരിയെടാ എന്നായിരുന്നു മണിയുടെ പ്രതികരണം. പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ആർ ബിന്ദു മറുപടി പറയുന്നതിനിടെയാണ് സംഭവം.
കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അധ്യാപികയായി നിയമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും പ്രതിപക്ഷം മൂന്നാംകിട കുശുമ്പിന്റെ അവതാരമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷം ബഹളം വച്ചു. അപ്പോഴാണ് പ്രകോപിതനായ എംഎം മണി മിണ്ടാതിരിയെടാ എന്ന് പ്രതിപക്ഷത്തോട് ആക്രോശിച്ചത്.
ഗാന്ധി വധവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ വിമർശിച്ച് എംഎം മണി അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഗാന്ധിജിയെ കൊന്നത് ആർഎസ്എസുകാരാണെങ്കിലും നെഹ്‌റു ഉൾപ്പെടെയുള്ള കോൺഗ്രസുകാർ കരുതിയത് അദ്ദേഹത്തിനു തുലയട്ടെ എന്നാണെന്നാണ് മണി പറഞ്ഞത്. കർഷകസംഘം വിതുര ഏരിയാ സമ്മേളനത്തിന്റെ വേദിയിലായിരുന്നു എംഎം മണിയുടെ പരാമർശം.
അധികാരം കിട്ടിയപ്പോൾ ഗാന്ധിജി ഒരു അസൗകര്യമായി എന്നതായിരുന്നു ആ ചിന്തയുടെ പിന്നിൽ. ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടും എങ്ങനെയാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്നും മണി ചോദിച്ചു. ഡികെ മുരളി എംഎൽഎ വേദിയിലിരിക്കെയായിരുന്നു എംഎം മണിയുടെ പരാമർശം.