ലോസാഞ്ചൽസ് : ഫെയ്‌സ്ബുക്കും അവരുടെ ആശയ വിനിമയ പ്‌ളാറ്റ്‌ഫോമുകളായ വാട്‌സാപ്പും ഇൻസ്റ്റഗ്രാമും മണിക്കൂറുകളോളം നിശ്ചലമായതിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാർക്ക് സക്കർബർഗ്. ഇവയുടെ പ്രവർത്തനം ചൊവ്വാഴ്ച സാധാരണ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സക്കർബർഗിന്റെ ക്ഷമാപണം. തടസമുണ്ടായതിൽ ഖേദിക്കുന്നു. പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലർത്താൻ ഞങ്ങളുടെ സേവനങ്ങളെ നിങ്ങൾ എത്രത്തോളം ആശ്രയിക്കുന്നു എന്നകാര്യം തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഏറെനേരം വാട്‌സാപ്പ് ഉപയോഗിക്കാൻ കഴിയാതിരുന്ന എല്ലാവരോടും മാപ്പ് ചോദിക്കുന്നതായി വാട്‌സാപ്പും ട്വീറ്റ് ചെയ്തിരുന്നു. ഉപയോക്താക്കൾ കാണിച്ച ക്ഷമയ്ക്ക് നന്ദി പറയുന്നുവെന്നും അവർ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രി ഇന്ത്യൻസമയം 9.15 മുതലാണ് ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നത്. തുടർന്ന് പത്തുമണിയോടെ മൂന്നുസ്ഥാപനങ്ങളും അവരവരുടെ ട്വിറ്റർ ഹാൻഡിലിലൂടെ ക്ഷമാപണം നടത്തുകയും കേടുപാട് തീർക്കാൻ ശ്രമം നടക്കുന്നതായും അറിയിച്ചു. അർധരാത്രിയോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരിമൂല്യം 5.5-ലേറെ ഇടിയുകയും ചെയ്തു.