മാണ്ഡ്യ: ഹണി ട്രാപ്പ് വഴി ജ്വല്ലറി ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകയായ സൽമ ബാനുവാണ് അറസ്റ്റിലായത്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം.
ഇവിടുത്തെ പ്രാദേശിക ബിജെപി അംഗമായ ജ്വല്ലറി ഉടമ നിഡോഡി ജഗന്നാഥ് ഷെട്ടിയാണ് സൽമ ബാനുവിന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയത്. നിഡോഡിയിൽ നിന്ന് യുവതി 50 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഫെബ്രുവരി 26 ന് ജഗന്നാഥ് ഷെട്ടി മൈസൂരിൽ നിന്ന് മാണ്ഡ്യയിലേക്ക് സ്വർണ്ണ ബിസ്‌ക്കറ്റ് പരിശോധിക്കാൻ പോയിരുന്നു. വഴിയിൽ വെച്ച് നാലംഗസംഘം മൈസൂരിലെ ഹോട്ടലിലേക്ക് തട്ടിക്കൊണ്ടുപോയി. അതിന് ശേഷം സൽമയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അവർക്കൊപ്പം ചിത്രങ്ങൾ എടുത്തു.
നാല് കോടി രൂപ ഉടൻ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ജ്വല്ലറി ഉടമ 50 ലക്ഷം രൂപ നൽകി. എന്നാൽ കൂടുതൽ പണം ആവശ്യപ്പെട്ട് പ്രതി നിരന്തരം ശല്യം ചെയ്തതോടെ മാണ്ഡ്യ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.