ബ്യൂട്ടി സ്പായിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. തൃശൂർ ശങ്കരയ്യ റോഡിലെ ഡ്രീംസ് യുണിസെക്‌സ് ബ്യൂട്ടി സലൂൺ & ബോഡി സ്പായിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. തൃശൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്‌പെക്ടർ അബ്ദുൾ അഷ്‌റഫും സംഘവുമാണ് 150 ഗ്രാം കഞ്ചാവും എംഡിഎംഎയും പിടികൂടിയത്.
പട്ടാമ്പി സ്വദേശി അഭിലാഷ്, മൈലിപ്പാടം സ്വദേശി ഹസീന (35) എന്നിവരാണ് അറസ്റ്റിലായത്. ഹസീനയും അഭിലാഷും ചേർന്ന് ബ്യൂട്ടി സ്പാ എന്ന പേരിൽ സ്ഥാപനം നടത്തുന്നുണ്ടെന്നും അവിടെയെത്തുന്നവർക്ക് മയക്കുമരുന്നും സ്ത്രീകളെയും നൽകുന്നുണ്ടെന്നും എക്സൈസ് പറഞ്ഞു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ ആളുകൾ മയക്കുമരുന്ന് കഴിക്കാൻ വരുന്നവരുമായി വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാകുകയും വിദ്യാർഥികളും യുവാക്കളും ഇവിടെ വന്നു പോകുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു എക്സൈസ് വകുപ്പിൽ വിവരമറിയിക്കുകയായിരുന്നു.
സ്ഥാപനം കുറച്ചുകാലമായി എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. റെയ്ഡ് നടക്കുമ്പോഴും സ്ഥാപനത്തിലേക്ക് നിരവധി കോളുകൾ വന്നിരുന്നു. കോളുകളെ കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്. പട്ടാമ്പി സ്വദേശിയായ അഭിലാഷിനെ ഹസീന ഗൾഫിൽ പരിചയപ്പെട്ട് സംയുക്ത സംരംഭത്തിലേക്ക് കൊണ്ടുവന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹസീന ഇടയ്ക്കിടെ അഭിലാഷിനൊപ്പം യാത്ര ചെയ്യുകയും മയക്കുമരുന്ന് കൊണ്ടുവന്ന് പാക്കറ്റുകളിലാക്കി വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു.
47,000 രൂപ വാടകയ്‌ക്ക് എടുത്ത കെട്ടിടം 1000 ചതുരശ്ര അടിയിൽ അഞ്ച് മുറികളാക്കി തിരിച്ച് ആവശ്യക്കാര്‍ക്ക് മുറി നല്‍കുകയും മയക്കുമരുന്നും സ്ത്രീകളെയും ഉപയോഗിക്കുന്നതിന് അവസരമുണ്ടാക്കി കൊടുക്കുകയുമാണ് ഇവരുടെ രീതി. ഈ പ്രാഥമിക അന്വേഷണത്തിൽ ഒരാഴ്ചയിൽ ഇവർ ഇത്തരത്തിൽ 80000 രൂപ വരുമാനം ഉണ്ടാക്കിയിരുന്നതായി വ്യക്തമായിട്ടുണ്ട്. പ്രതികളെക്കുറിച്ചും മയക്കുമരുന്നിനായി എത്തുന്നവരെക്കുറിച്ചും ഉപയോഗിക്കുന്ന വിദ്യാർഥികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് അറിയിച്ചു. ഓണം അടുത്തിരിക്കുന്നതിനാൽ കൂടുതൽ റെയ്ഡുകളും പട്രോളിംഗും ശക്തമാക്കുമെന്നും മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള പ്രവർത്തനം വിപുലീകരിക്കുമെന്നും അധികൃതർ അറിയിച്ചു.