രാമപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം ഷൈനി സന്തോഷ് കൂറുമാറി ഇടതുപക്ഷ പിന്തുണയോടുകൂടി പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. മുന്നണിയിലെ മുൻധാരണപ്രകാരം ഒന്നേമുക്കാൽ വർഷം കഴിഞ്ഞപ്പോൾ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വേണ്ടി പഞ്ചായത്ത് പ്രസിഡൻറ് പദവി രാജിവെച്ച കോൺഗ്രസ് അംഗമാണ് ഷൈനി സന്തോഷ്. എന്നാൽ ഇന്ന് നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഇവർ നാടകീയമായി തൻറെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കയും ഇടതു പിന്തുണയോടുകൂടി വിജയിച്ചു കയറുകയും ആയിരുന്നു.
കൂറുമാറിയ കോൺഗ്രസ് അംഗം കാട്ടുന്നത് തെരുവ് വേശ്യയുടെ സംസ്കാരമാണെന്നും രാമപുരത്തെ കേരളാ കോൺഗ്രസുകാർ കൂട്ടിക്കൊടുപ്പുകാരെ പോലെ അധപതിച്ചു എന്നും പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ റോബി ഊടുപുഴ പ്രതികരിച്ചു. അധികാരവും പണവും പ്രലോഭനവും കണ്ട് കണ്ണു മഞ്ഞളിച്ചപ്പോൾ ജനവിധിയെ അട്ടിമറിച്ചവർക്ക് ജനകീയ കോടതിയിൽ തന്നെ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി അഖിലേന്ത്യ രാഷ്ട്രീയത്തിൽ പിന്തുടരുന്ന ശൈലി ഇടതുമുന്നണി കേരളരാഷ്ട്രീയത്തിൽ ഉപയോഗിക്കുകയാണെന്നും ഇതിനെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും യൂത്ത് കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. ജനവിധിയെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്ന ഇടതു സംസ്കാരം വെച്ചുപൊറുപ്പിക്കില്ല എന്ന് ഡിസിസി ജനറൽ സെക്രട്ടറി സി ടി രാജൻ പറഞ്ഞു. പണം ഉൾപ്പെടെയുള്ള പ്രലോഭനങ്ങളും, അധികാരവും കണ്ട് കോൺഗ്രസിന് വഞ്ചിച്ചവർക്ക് ജനങ്ങൾ മറുപടി നൽകുമെന്നും സി ടി രാജൻ തുടർന്നു.
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവന ഇങ്ങനെ:
അഖിലേന്ത്യാ രാഷ്ട്രീയത്തിൽ ബിജെപി പിന്തുടരുന്ന ശൈലിയാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇടതുമുന്നണി നടപ്പാക്കുന്നത്. രാമപുരത്ത് മുന്നണി മര്യാദകൾ പാലിക്കാനാണ് കോൺഗ്രസ് പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിനോട് രാജി ആവശ്യപ്പെട്ടത്. അവിശുദ്ധമായ രാഷ്ട്രീയ നീക്കത്തിലൂടെ കേരള കോൺഗ്രസ്സും സിപിഎമ്മും അടങ്ങുന്ന ഇടതുമുന്നണിയുമായി കൈകോർത്ത് കൈപ്പത്തി ചിഹ്നത്തിൽ വിജയിച്ചു കേറിയ ഷൈനി സന്തോഷ് വീണ്ടും രാമപുരം പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ജനവിധിയെ അട്ടിമറിച്ച ഈ തീരുമാനത്തെ ബഹുജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.