പാലാ: ഭരണങ്ങാനം പഞ്ചായത്തില്‍ അവിശ്വാസത്തിലൂടെ കേരളാ കോണ്‍ഗ്രസ്‌ (എം) അംഗമായ വൈസ്‌ പ്രസിഡന്റ്‌ പുറത്തായി. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റിന്‌ എതിരായി യു.ഡി.എഫ്‌. കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കേരള കോണ്‍ഗ്രസ്‌ (എം) പ്രതിനിധി ജോസുകുട്ടി അമ്ബലമുറ്റത്തിനെയാണ്‌ യു.ഡി.എഫ്‌. അവിശ്വാസത്തിലൂടെ പുറത്താക്കിയത്‌.

യു.ഡി.എഫ്‌. കൊണ്ടുവന്ന അവിശ്വാസത്തിന്‌ അനുകൂലമായി രണ്ട്‌ എല്‍.ഡി.എഫ്‌. സ്വതന്ത്രര്‍ വോട്ട്‌ ചെയ്‌തോടെയാണ്‌ അവിശ്വാസ പ്രമേയം പാസായത്‌. എല്‍.ഡി.എഫ്‌. സ്വതന്ത്രരായ വിനോദ്‌ വേരനാനി,എല്‍സമ്മ എന്നീ അംഗങ്ങളാണ്‌ അവിശ്വാസത്തെ പിന്തുണച്ചത്‌. ബി.ജെ.പി. അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. വികസന പ്രവര്‍ത്തനങ്ങളെ കേരളാ കോണ്‍ഗ്രസ്‌ അട്ടിമറിക്കുന്നുവെന്ന്‌ എല്‍.ഡി.എഫ്‌. സ്വതന്ത്രര്‍ പ്രതികരിച്ചു. തങ്ങളുടെ വാര്‍ഡില്‍ കിട്ടേണ്ടിയിരുന്ന പല വികസന പ്രവര്‍ത്തനങ്ങളും കേരളാ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ മുടക്കുകയാണെന്നാണ്‌ ഇവര്‍ പറയുന്നത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

13 അംഗ പഞ്ചായത്ത്‌ കമ്മിറ്റിയില്‍ എട്ട്‌ അംഗങ്ങള്‍ അവിശ്വാസത്തെ അനുകൂലിച്ച്‌ വോട്ടു ചെയ്‌തു. മുമ്ബ്‌ നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനം വഹിച്ചിരുന്നത്‌. കോണ്‍ഗ്രസിലെ ലിസി സണ്ണിയാണ്‌ പഞ്ചായത്ത്‌ പസിഡന്റ്‌. എല്‍.ഡി.എഫിലെ കേരളാ കോണ്‍ഗ്രസ്‌ (എം) പ്രതിനിധിക്കാണ്‌ അന്ന്‌ വൈസ്‌ പ്രസിഡന്റു സ്‌ഥാനം ലഭിച്ചത്‌. 13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ആറു വീതവും ബി.ജെ.പിക്ക്‌ ഒരു സീറ്റുമാണുള്ളത്‌. ഇടതുപക്ഷത്ത്‌ സി.പി.എം-1, സി.പി.ഐ-1, കേരളാ കോണ്‍ഗ്രസ്‌-2, സ്വതന്ത്രര്‍ -2 എന്നിങ്ങനെയാണ്‌ കക്ഷിനില.

അതേസമയം ഭരണങ്ങാനം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തിനു പിന്നില്‍ പാറമടലോബിയും യു.ഡി.എഫ്‌. പ്രാദേശിക നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നു എല്‍.ഡി. എഫ്‌. ആരോപിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത കാലത്ത്‌ നടന്ന അനധികൃത പാറ ഖനനത്തിനെതിരെയുള്ള വിജിലന്‍സ്‌ അന്വേഷണം അട്ടിമറിക്കുന്നതിനുള്ള ഗൂഢശ്രമമാണ്‌ നടന്ന്‌ വരുന്നത്‌.
പഞ്ചായത്ത്‌ ഭരണത്തില്‍ കൈകടത്താനുള്ള പാറമട ലോബിയുടെ നീക്കങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ്‌. തുടര്‍ന്നും ശക്‌തമായ നിലപാടുകള്‍ സ്വീകരിക്കും. മുന്നണിമാറ്റം നടത്തിയ മെമ്ബര്‍മാര്‍ക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‌ എല്‍.ഡി.എഫ്‌. മണ്ഡലം കണ്‍വീനര്‍ സി.എം. സിറിയക്ക്‌ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക