കോഴിക്കോട് : കോൺഗ്രസ് നവസങ്കല്പ്പ് ചിന്തൻ ശിബിരം നാളെ കോഴിക്കോട്ട് തുടങ്ങും. സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസം നീളുന്ന ചിന്തിന് ശിബിരത്തിൽ ചർച്ചയാകും. കെ പി സി സി ഭാരവാഹികള്ക്കു പുറമേ ഡിസിസി പ്രസിഡന്റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 200ലേറെ പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിനു സമീപമുള്ള ആസ്പിൻ കോർട്ട് യാർഡിൽ നടക്കുന്ന ചിന്തൻ ശിബിരത്തില് പങ്കെടുക്കുക. ഉദയ്പൂര് ചിന്തൻ ശിബിരത്തിന്റെ മാതൃകയിലാകും ചര്ച്ചകള്.
കെ.സുധാകരനും വി.ഡി സതീശനും നേതൃ നിരയിൽ വന്ന ശേഷം പാർട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ ഒരുമിച്ചെത്തുന്ന വേദിയെന്ന നിലയില് ശൈലീമാറ്റമടക്കം സജീവ ചര്ച്ചയാകും. കൂടാതെ, സംഘടനാ തെരഞ്ഞെടുപ്പില് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും സാമുദായിക സംഘടനകളോടുള്ള നിലപാടും ചര്ച്ചയാകും.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനായി രൂപീകരിക്കേണ്ട കര്മ്മപദ്ധതിക്കായി പ്രത്യേക സെഷനും ശിബിരത്തിലുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്ത്തന കലണ്ടറിനും രൂപം കൊടുക്കും. കെഎസ്യു യൂത്ത് കോണ്ഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെ പ്രവര്ത്തനവും വിലയിരുത്തപ്പെടും. കേരളത്തിന്റെ ചുമതലയുള്ള ജനറല് സെക്രട്ടറി താരീഖ്‌അന്വര്,മധ്യപ്രദേശ് മുന് മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ്,എ ഐ സി സി സെക്രട്ടറി വിശ്വനാഥന് പെരുമാള് എന്നിവര് എ ഐ സി സി യെ പ്രതിനിധീകരിച്ച് ചർച്ചകളിൽ ഉടനീളം പങ്കെടുക്കും.