കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. ശരിയായ അന്വേഷണം നടത്താതെ കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ശ്രമിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.
പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നല്‍കി. ഇതോടെ അന്വേഷണ സംഘം വിവരങ്ങള്‍ നിങ്ങള്‍ക്ക് ചോര്‍ത്തി തരുന്നുണ്ടോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു. അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കോടതിക്ക് നോക്കിനില്‍ക്കാനാവില്ലെന്ന വിമര്‍ശനവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.
ഹർജി അടുത്ത മാസം ഒന്നിലേക്ക് പരിഗണിക്കുന്നത് മാറ്റി. കേസില്‍ ദിലീപിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. അതിജീവിതയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി ദിലീപിനെ കക്ഷി ചേര്‍ത്തത്. ദിലീപ് കക്ഷി ചേരുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ ചോദിച്ചു.