പത്തനംതിട്ട: കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നു ചാടിപ്പോയി. പൊലീസ് വിളിപ്പിച്ചതിനെതുടർന്ന് സ്റ്റേഷനിലേക്കെത്തിയ ഭാര്യ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തിരികെയെത്തിയ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. പൂങ്കാവിലെ ഡിവൈഎഫ്ഐ നേതാവാണ് രാത്രി സ്റ്റേഷനിൽനിന്നു ചാടിപ്പോയത്. കുടുംബ വഴക്കിനെ തുടർന്നു പിതാവിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് ഡിവൈഎഫ്ഐ നേതാവിനെ കസ്റ്റഡിയിൽ എടുത്തത്.
അടിപിടിക്കേസ് ആയതിനാൽ ലോക്കപ്പിൽ ഇട്ടില്ല. പകരം പാറാവുകാരനു കാണാവുന്ന വിധത്തിൽ ഇടനാഴിയിൽ ഇരുത്തി. പുലർച്ചെ 3 മണിയായപ്പോൾ മൂത്രം ഒഴിക്കാനായി പുറത്തിറങ്ങിയ പ്രതി, പൊലീസ് ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ കടന്നുകളയുകയായിരുന്നു. അരമണിക്കൂർ ആയിട്ടും കാണാതായതോടെ പൊലീസും വിഷമിച്ചു. നഗരത്തിലെങ്ങും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉയർന്ന ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു.
സംഭവം അറിഞ്ഞ് രാവിലെ 6.30ന് സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസർമാർ എത്തി. ഇതിനിടെ ഇയാളുടെ ഭാര്യയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. തിരിച്ചു വന്നാൽ ഇതിനു കേസ് എടുക്കില്ലെന്നും പിതാവിനെ കയ്യേറ്റം ചെയ്ത പരാതിയിൽ സ്റ്റേഷനിൽനിന്നു തന്നെ ജാമ്യം നൽകി വിട്ടയയ്ക്കാമെന്നും അവർ ഭാര്യയ്ക്ക് ഉറപ്പ് നൽകി. തുടർന്ന് അവരെ കൊണ്ട് പ്രതിയെ ഫോണിൽ വിളിപ്പിക്കുകയായിരുന്നു. 7.30ന് പ്രതി തിരിച്ച് സ്റ്റേഷനിൽ എത്തി. കസ്റ്റഡിയിൽ നിന്നു ചാടിപ്പോയതിനു കേസ് എടുക്കാതെ ഭാര്യയുടെ ജാമ്യത്തിൽ വിട്ടയച്ചു.