
ജീവിതപങ്കാളി ജോലിചെയ്യുന്ന തിയേറ്ററിലെത്തി കൈക്കുഞ്ഞിനെ വാതിലിന് സമീപം കിടത്തി അമ്മ പോയി, പൊലീസെത്തി ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരിച്ചു. കോട്ടയം സ്വദേശിനിയും നിലവില്‍ കുളപ്പുള്ളി ആറാണിക്ക് സമീപം താമസിക്കുന്ന ശില്‍പ(30)യുടെയും പാലക്കാട് വെണ്ണക്കര സ്വദേശി അജ്മലി(31)ന്റെയും മകള്‍ ശികന്യയാണ് മരിച്ചത്. കുഞ്ഞിന്റെ ദുരൂഹ മരണത്തിന് പിന്നാലെ ശില്‍പയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത ശേഷം വൈകീട്ടോടെ വിട്ടയച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് യുവതിയെ വിട്ടയച്ചത്. ഇന്നലെ രാവിലെ ഒമ്ബതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന സിനിമാ തീയേറ്ററിലേക്കാണ് കുഞ്ഞുമായി ആദ്യമെത്തുന്നത്. തുടർന്ന് കുഞ്ഞിനെ തിയേറ്റർ വാതിലിന് സമീപം നിലത്ത് കിടത്തിയശേഷം യുവതി പോയി. തിയേറ്റർ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിലെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരികരിച്ചു. തുടർന്നാണ് പൊലീസ് യുവതിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ശില്പ മംഗലാപുരത്ത് ഉള്ള സ്വകാര്യ സ്ഥാപനത്തിലെ തെറാപ്പിസ്റ്റാണ്. കഴിഞ്ഞ ആറുമാസകാലമായി ഇരുവരും അകല്‍ച്ചയിലാണ്. ലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണ് ശില്പ. ഇതുമൂലം പരസ്പരം വഴക്കിടല്‍ പതിവായതോടെയാണ് താൻ സിനിമ തീയേറ്ററില്‍ താമസമാക്കിയതെന്നും അജ്മല്‍ പറയുന്നു.
ഇയാള്‍ ഷൊർണൂർ റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളില്‍ ജോലി ചെയ്യുന്ന സമയത്താണ് ശില്പയുമായി അടുത്തത്.ഷൊർണൂർ പൊലീസ് ഇൻസ്‌പെക്ടർ ജെ.ആർ.രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കുഞ്ഞിന്റെ ഇൻക്വസ്റ്റ് നടത്തി തുടർ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ സംസ്കരിച്ചു.