സോളാർ ഇരയുടെ പരാതിയിൽ പി സി ജോർജിനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ അത് കാലത്തിൻറെ കാവ്യനീതി ആണെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സോളാർ കേസിലെ ഇര ലൈംഗികപീഡന അപവാദം ഉന്നയിച്ചപ്പോൾ അതിനെ ഏറ്റവും പിന്തുണച്ച ഒരു വ്യക്തിയാണ് പി സി ജോർജ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെയും, ഇരയെയും കാണാൻ അരുതാത്ത സാഹചര്യത്തിൽ താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് കണ്ടിരുന്നു എന്നും പിസി ജോർജ് വ്യക്തമാക്കിയിരുന്നു. ഒരുകാലത്ത് ഇരയും പിസി ജോർജും ഒരു അച്ചുതണ്ടു പോലെ പ്രവർത്തിക്കുകയും യുഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ഇരുവരും ഒരുമിച്ച് പങ്കാളികൾ ആകുകയും ചെയ്തിരുന്നു എന്ന ചർച്ച രാഷ്ട്രീയവൃത്തങ്ങളിൽ സജീവമായിരുന്നു.
അതുകൊണ്ടുതന്നെ സോളാർ കേസിലെ ഇര ജോർജ്ജിനെതിരെ പീഡന പരാതി നൽകിയ വാർത്ത പുറത്തുവന്നപ്പോൾ കോൺഗ്രസ് ക്യാമ്പുകളിൽ ഏറെ ആഹ്ലാദവും ഉണർവും കാണപ്പെട്ടു. ഉമ്മൻചാണ്ടിയെ അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതത്തിൽ ഇതുപോലെ വേട്ടയാടിയ മറ്റൊരാരോപണം ഉണ്ടായിരുന്നില്ല. ഇരയും ഉമ്മൻചാണ്ടിയും ഒപ്പമുള്ള രംഗങ്ങളുടെ സിഡി കൈവശം ഉണ്ട് എന്ന് സോളാർ കുറ്റവാളിയായ ബിജു രാധാകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകൾ അന്നത്തെ പ്രതിപക്ഷം ഏറ്റെടുക്കുകയും ബിജു രാധാകൃഷ്ണനെയും കൂട്ടി കേരള പോലീസ് ഈ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ തമിഴ്നാട് വരെ യാത്ര ചെയ്യുകയും ചെയ്ത സംഭവമുണ്ടായി. കേരളത്തിലെ മാധ്യമങ്ങൾ ഇത് മിനിറ്റ് മിനിറ്റിന് ലൈവ് റിപ്പോർട്ടിംഗും നടത്തിയിരുന്നു.
ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ കേസിൽ സി ബി ഐ അന്വേഷണം നടക്കുകയാണ്. കേസിലെ ഇരയാവട്ടെ ഇപ്പോഴത്തെ ഇടതു സർക്കാരിനെ പല വിഷയങ്ങളിലും പ്രതിരോധിക്കുവാൻ മുൻനിരയിലുള്ള ആളാണ്. ഇതേ ഇരയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചനക്കേസിൽ പിസി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ അന്വേഷണവും നടക്കുന്നത്.
ഉമ്മൻചാണ്ടിയെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ വേട്ടയാടിയവർക്ക് കാലം കരുതിവെച്ച മറുപടികളാണ് പിണറായി വിജയനെതിരെ സ്വപ്നസുരേഷ് ഉയർത്തിയ ആരോപണങ്ങൾ എന്ന് നേരത്തെ തന്നെ കോൺഗ്രസ് പ്രചരണം നടത്തിയിരുന്നു. ഇപ്പോളിതാ ഉമ്മൻചാണ്ടിയുടെ മറ്റൊരു ശക്തനായ വിമർശകൻ പിസി ജോർജിനെതിരെയും സോളാർ ഇര പീഡന പരാതി കൊടുത്തപ്പോൾ ഉമ്മൻചാണ്ടി ചിരിക്കുകയാകുമോ എന്നാണ് അറിയേണ്ടത്. സാക്ഷാൽ പി സി ജോർജ്ജിന് തന്നെ ഒരുപക്ഷേ സ്വയം പ്രതിരോധത്തിന് തനിക്കെതിരായ കേസിലെ പരാതിക്കാരി തന്നെ സാക്ഷാൽ ഉമ്മൻചാണ്ടിക്കെതിരെ യും ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ചിരുന്നു എന്നു പറഞ്ഞ് സ്വയം പ്രതിരോധിക്കേണ്ട ഗതികേടും വന്നേക്കാം.