കൽപറ്റ: വയനാട്ടിൽ തന്റെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. സംഭവിച്ചത് നിർഭാഗ്യകരമാണെന്നും ആക്രമികളോടു ദേഷ്യമില്ലെന്നും രാഹുൽ പറഞ്ഞു. കൽപറ്റ ഓഫിസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൽപറ്റയിലെ എന്റെ ഓഫിസ് കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല. ആക്രമിച്ച കുട്ടികളോടു ക്ഷമിക്കുന്നു. നിരുത്തരവാദപരമായാണ് അവർ പെരുമാറിയത്. പ്രത്യാഘാതം അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. എന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. സംഭവിച്ചതു നിർഭാഗ്യകരമാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഓഫിസ് ഉടന്‍ തുറക്കും. ബിജെപിയും ആര്‍എസ്എസും വിദ്വേഷത്തിന്റെ സാഹചര്യമുണ്ടാക്കുന്നു. അത് കോണ്‍ഗ്രസിന്‍റെ തത്വശാസ്ത്രമല്ല.’– രാഹുൽ പറഞ്ഞു.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, കെ.സുധാകരൻ, വി.ഡി.സതീശൻ തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. എസ്എഫ്ഐ അക്രമത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കുമെന്നും ഗാന്ധിചിത്രം നശിപ്പിച്ചതടക്കം സമഗ്രമായി അന്വേഷിക്കുമെന്നും എഡിജിപി മനോജ് ഏബ്രഹാം വ്യക്തമാക്കി.