തമിഴ്നാട്ടിലെ സി.പി.എം. സ്ഥാനാർഥിയുടെ പോസ്റ്ററില്‍ താരപ്രചാരകനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മധുരയിലെ സ്ഥാനാർഥി സു. വെങ്കിടേശൻ ‘എക്സി’ലൂടെ പങ്കുവെച്ച പോസ്റ്ററിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം രാഹുലും നിറഞ്ഞുനില്‍ക്കുന്നത്. സിറ്റിങ് എം.പി. കൂടിയായ വെങ്കിടേശന്റെ ചിത്രത്തിന് ഇരുവശങ്ങളുമായിട്ടാണ് കൈവീശിനില്‍ക്കുന്ന രാഹുലിന്റെയും സ്റ്റാലിന്റെയും ചിത്രമുള്ളത്.
മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസൻ അടക്കം തമിഴ്നാട്ടിലെ മറ്റ് സഖ്യകക്ഷിനേതാക്കളുടെ ചിത്രം ചെറിയകോളത്തില്‍ നല്‍കിയിട്ടുണ്ട്. സി.പി.എം. ദേശീയനേതാക്കളുടെ ആരുടെയും ചിത്രം പോസ്റ്ററിലില്ല.സി.പി.എം. സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ആർ. മുത്തരശൻ, മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ, വി.സി.കെ. നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ. നേതാവ് വൈകോ, കൊങ്കുനാട് ദേശീയ മക്കള്‍ കക്ഷി നേതാവ് ഈശ്വരൻ എന്നിവരുടെയും ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസിന്റെ സംസ്ഥാനനേതാക്കളുടെ ചിത്രങ്ങളില്ല.
തമിഴ്നാട്ടില്‍ മധുര, ദിണ്ടിഗല്‍ സീറ്റുകളിലാണ് ഇത്തവണ സി.പി.എം. മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമുതല്‍ കോണ്‍ഗ്രസ് കൂടി അംഗമായ ഡി.എം.കെ. നേതൃത്വത്തിലുള്ള സഖ്യത്തിലാണ് സി.പി.എമ്മും സി.പി.ഐയും മത്സരിക്കുന്നത്. കേരളത്തിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരെ ഉറഞ്ഞ് തുള്ളുന്ന സൈബർ കമ്മികൾക്ക് ഈ പോസ്റ്റർ വലിയ തിരിച്ചടിയാണ്. രാജ്യത്ത് സിപിഎമ്മിനുള്ള ഏക മുഖ്യമന്ത്രിയായിട്ടും പോളി ബ്യൂറോ അംഗമായിരുന്നിട്ടും പിണറായിയുടെ പടം പോസ്റ്ററിൽ ഇടം പിടിച്ചിട്ടില്ല. എന്തിനേറെ പറയുന്നു പാർട്ടിയുടെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പോലും പടം വെക്കാതെ രാഹുൽ ഗാന്ധിയുടെയും സ്റ്റാലിന്റെയും ചിത്രങ്ങൾ വച്ചാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിക്കുന്ന പാർട്ടിയുടെ സിറ്റിംഗ് എംപി പോസ്റ്റർ അടിച്ചിരിക്കുന്നത്.