ലഖിംപുർ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 13കാരിയെ സഹോദരിയുടെ മുൻപിൽവച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തന്റെ അവിഹിതബന്ധം പുറത്തറിയുമെന്ന് ഭയന്ന് സഹോദരി തന്നെ കാമുകന്മാരെ ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സഹോദരി ഉൾപ്പെടെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നാലുപേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും മറ്റുള്ളവർ കാവൽനിന്നവരാണെന്നും ലഖിംപുർ ഖേരി പൊലീസ് സൂപ്രണ്ട് സഞ്ജിവ് സുമൻ പറഞ്ഞു. രഞ്ജിത്ത് ചൗഹാൻ, അമർസിങ്, അങ്കിത്, സന്ദിപ് ചൗഹാൻ എന്നിവരാണ് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ സഹോദരിയും ദീപു ചൗഹാൻ, അർജുൻ എന്നിവർ കാവൽ നിൽക്കുകയായിരുന്നു. പ്രതികൾ എല്ലാവരും 18–19 വയസുള്ളവരാണ്.
സഹോദരിക്ക് പ്രതികളായ നാലുപേരുമായി അവിഹിത ബന്ധമുണ്ടെന്ന് അറിഞ്ഞ പെൺകുട്ടി എതിർത്തു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു. ചൊവ്വാഴ്ച പ്രാഥമിക കൃത്യത്തിനെന്ന വ്യാജേന വീടിനടുത്തുള്ള കരിമ്പിൻതോട്ടത്തിലേക്ക് പെൺകുട്ടിയെ സഹോദരി കൊണ്ടുപോയി. അവിടെവച്ച് പ്രതികളായ നാലുപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും അവളുടെ സ്കാർഫ് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.