തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 50,000 കോടിയുടെ പദ്ധതികളും കൊല്ലം റെയിൽവേ സ്റ്റേഷനിലും എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിലും കൊച്ചിൻ ഷിപ്പ് യാർഡിനോട് ചേർന്നുള്ള ചരിത്ര പ്രധാനമായ “ഹാർബർ ടെർമിനസ് സ്റ്റേഷനിലും നടപ്പാക്കുന്ന 1500 കോടിയുടെ വികസന പ്രവർത്തനങ്ങളും മോദി ഉദ്ഘാടനം ചെയ്യും. കൊല്ലം, കൊച്ചി സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ 400കോടി വീതം ചെലവുള്ള പദ്ധതികളും ഹാർബർ ടെർമിനലിൽ 300 കോടിയുടെ പദ്ധതിയുമാണ് നടപ്പാക്കുക.
പ്രധാനമന്ത്രിയുടെ പ്രധാന ചടങ്ങ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനാണ് സാദ്ധ്യത. ജിമ്മിജോർജ് സ്റ്റേഡിയവും പരിഗണിച്ചേക്കും. കൊല്ലത്തെയും കൊച്ചിയിലെയും റെയിൽവേസ്റ്റേഷനുകളിൽ അതാത് ലോക് സഭാ എം.പി മാരുടെ അദ്ധ്യക്ഷതയിൽ ഇതേ സമയത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം വീഡിയോ വഴി പ്രദർശിപ്പിക്കും.
ദേശീയപാതയിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്ന സ്ഥലങ്ങളിൽ അതത് എം.പിമാരുടെ അദ്ധ്യ ക്ഷതയിലും ചടങ്ങുകൾ സംഘടിപ്പിക്കും. ഇവിടെയും പ്രധാനമന്ത്രി യുടെ ഉദ്ഘാടന പ്രസംഗം ദൃശ്യമാക്കും.