കൊച്ചി: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി (SFI State Secretary) തെരഞ്ഞെടുക്കപ്പെട്ട പി എം ആര്‍ഷോയെ (P M Arsho) പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ (Youth Congress) പരാതി. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍ഷോ പിടികിട്ടാപുള്ളിയാണെന്ന് കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പൊലീസ് അന്വേഷിച്ച്‌ കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ്‌എഫ്‌ഐ സമ്മേളത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കൊച്ചിയില്‍ നിസ്സാമുദ്ദീന്‍ എന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിലായ ആര്‍ഷോ ജാമ്യവ്യസ്ഥ വ്യവസ്ഥകള്‍ ലംഘിച്ച്‌ ഒളിവിലാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതിയില്‍ പറയുന്നത്. എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന പിഎം ആര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായതോടെ ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എഐഎസ്‌എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച്‌ ആക്രമിച്ച കേസിലും ആര്‍ഷോ പ്രതിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ പിഎം ആര്‍ഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്. ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി അര്‍ഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018ല്‍ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളില്‍ തുടര്‍ന്നും അര്‍ഷോ പ്രതിയായി.ഇതോടെ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസ് അദ്ധ്യക്ഷനായ ബഞ്ച് പിഎം അര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. എന്നാല്‍ പൊലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാര്‍ത്ഥി നേതാവ് പെരിന്തല്‍മണ്ണയില്‍ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ഉടനീളം പങ്കെടുത്തു.സമ്മേളനം അവസാനിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

എഐഎസ്‌എഫ് വനിതാ നേതാവായ നിമിഷയെ എംജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലും അര്‍ഷോ പ്രതിയാണ്. ജാതിപേര് വിളിച്ച്‌ ആക്ഷേപിച്ചു എന്ന പരാതിയാണ് അര്‍ഷോക്കെതിരെ അന്ന് ഉയര്‍ന്നത്. അപ്പോഴും എസ്‌എഫ്‌ഐ ആര്‍ഷോക്ക് പിന്തുണ നല്‍കിയിരുന്നു. എറണാകുളം ലോ കൊളെജില്‍ റാഗിംഗ് പരാതിയിലും ആര്‍ഷോ പ്രതിയാണ്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ആര്‍ഷോ വ്യക്തമാക്കി. 25 വയസ് പ്രായപരിധി കര്‍ശനമാക്കിയതോടെ എസ്‌എഫ്‌ഐ നേതൃത്വത്തില്‍ നിന്നും വലിയ നിരയാണ് ഇത്തവണ ഒഴിവായത്. തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്തെക്ക് ആര്‍ഷോ പരിഗണിക്കപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക