കൊച്ചി: മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു എറണാകുളത്തെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ 48കാരന്‍ പുനര്‍വിവാഹത്തിന് പരസ്യം നല്‍കിയത്. തൊട്ടടുത്ത ദിവസം താത്പര്യം അറിയിച്ച് ഫോണിലേക്കെത്തിയ വിളി പക്ഷേ, തുറന്നത് പുതുജീവിതമായിരുന്നില്ല, ജില്ലാ ജയിലിന്റെ ഇരുമ്ബഴിയായിരുന്നു.
രണ്ടാംകെട്ട് തട്ടിപ്പ് സംഘമായിരുന്നു പിന്നില്‍. കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒരുകോടിയോളം രൂപയും ആവശ്യപ്പെട്ടു. ജയില്‍മോചിതനായതിന് പിന്നാലെ സംഘത്തില്‍ നിന്നുള്ള നിരന്തരഭീഷണി സഹിക്കവയ്യാതെ 48കാരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കൊച്ചി സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ പിടിമുറുക്കിയിട്ടുള്ള രണ്ടാംകെട്ട് തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. സ്ത്രീകളുള്‍പ്പെടുന്നതാണ് സംഘം. ഇത്തരം തട്ടിപ്പില്‍ വീഴുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണെന്ന് പൊലീസ് പറയുന്നു.
പുനര്‍വിവാഹത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന വിട്ടുവീഴ്ച്ചകളാണ് തട്ടിപ്പ് സംഘം മുതലെടുക്കുന്നത്. സ്ത്രീകള്‍ നേരിട്ട് വിളിച്ചാണ് ബന്ധം ഉറപ്പിക്കുന്നതും മുന്നോട്ടു കൊണ്ടുപോവുന്നതും. വിവാഹ ആലോചന നല്‍കുന്നത് സ്ത്രീകളാണെങ്കില്‍ നേരെ തിരിച്ചാവും സ്ഥിതി. പ്രധാനമായും സ്വത്ത് വിവരങ്ങളെല്ലാം തന്ത്രത്തില്‍ മനസിലാക്കുകയാണ് ആദ്യ ഘട്ടം. ഒറ്റ മകനാണെങ്കില്‍ കെണിയില്‍ വീഴ്ത്താന്‍ ഉറപ്പിച്ചാകും പിന്നീടുള്ള ഒരോ നീക്കവും.
ഇതിന് ‘ചെറുക്കന്റെ’ നമ്ബര്‍ ചോദിച്ചുവാങ്ങും. പിന്നീട് ഇയാളുമായി സംസാരിച്ച് പിരിയാന്‍ കഴിയാത്തവിധം അടുപ്പിക്കും. തട്ടിപ്പ് സംഘാംഗങ്ങള്‍ തന്നെയാകും അമ്മാവനും അമ്മായിയുമെല്ലാമായി പെണ്ണുകാണലിന് മുന്നിലുണ്ടാകുക. ചില കാര്യങ്ങള്‍ക്കായി നാട്ടില്‍ വരുന്നുണ്ടെന്നും മറ്റും പറഞ്ഞ് റൂമെടുപ്പിക്കുകയും ഇവിടെവച്ച് തന്ത്രപൂര്‍വ്വം ഫേട്ടോ കൈക്കാലാക്കും. പിന്നീട് പീഡനപരാതി നല്‍കി വന്‍തുക ആവശ്യപ്പെടുകയാണ് ഇവര്‍ ചെയ്യുക.
തട്ടിപ്പിന്റെ ‘ഉണ്ണിയാര്‍ച്ച ‘
ബാങ്ക് ജോലിക്ക് പുറമെ എറണാകുളത്ത് വസ്ത്ര നിര്‍മ്മാണ യൂണിറ്റുകളുള്ള 48കാരനെ ഉണ്ണിയാര്‍ച്ചയുടെ കുടുംബത്തിലെ എട്ടാം തലമുറയിലെ അംഗമാണെന്നാണ് യുവതി വിശ്വസിപ്പിച്ചത്. ഇടുക്കിയിലാണ് താമസമെങ്കിലും തൃശൂരിലെ വീട്ടിലായിരുന്നു പെണ്ണുകാണല്‍ ചടങ്ങ്. ബന്ധുക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയെങ്കിലും യുവതിയുമായി അടുത്തതോടെ ആലോചനയുമായി മുന്നോട്ട് പോയി. ഇതിനിടെ യുവതി 48കാരന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റില്‍ രണ്ടരലക്ഷത്തോളം രൂപ നിക്ഷേപിച്ചു. ഇവിടെ ജോലിയും ഉറപ്പാക്കി. യൂണിറ്റില്‍ വച്ച് ആലിംഗനം ചെയ്ത് ഫേട്ടോ കൈക്കലാക്കിയെന്നും ഏതാനും ദിവസം കഴിഞ്ഞ് പീഡിച്ചുവെന്ന് കാട്ടി ഇവര്‍ വ്യാജ പരാതി നല്‍കി കുടുക്കിയെന്നുമാണ് 48കാരന്‍ പറയുന്നത്. യുവതിയും കൂട്ടാളിയും ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കാട്ടി മറ്റൊരു പരാതിയും ഇയാള്‍ നല്‍കിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകും. ഇനിയൊരാള്‍ക്കും ഇത്തരമൊരു അസ്ഥയുണ്ടാകരുത്