തിരുവനന്തപുരം: സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിലായതിന് പിന്നാലെ യുവതിക്കെതിരെ വിവിധ ജില്ലകളില്‍ പരാതികളുടെ പ്രവാഹം. കഴിഞ്ഞ ദിവസം അറസ്റ്റിലായ തിരുവനന്തപുരം മലയിൻകീഴ് മൈക്കിള്‍ റോഡില്‍ പ്രിയങ്ക കേരളത്തിനകത്തും പുറത്തുമായി നിരവധിപേരെയാണ് തട്ടിപ്പിനിരയാക്കിയത്. നിക്ഷേപത്തിന് 21 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് യുവതി ആളുകളെ കബളിപ്പിച്ചിരുന്നത്.
എറണാകുളം കടവന്ത്രയില്‍ ട്രേഡ് കൂപ്പേഴ്സ് എന്ന സ്ഥാപനം നടത്തുന്നുണ്ടെന്ന് പലരെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സ്റ്റോക്ക് ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ സമ്ബാദിക്കാമെന്നായിരുന്നു അവകാശവാദം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ കിട്ടിയ പരാതിയിലായിരുന്നു ആദ്യത്തെ അറസ്റ്റ്. പിന്നീട് കോഴിക്കോട് ജില്ലയിലെ തിരുവമ്ബാടിയില്‍ രജിസ്റ്റർ ചെയ്ത കേസിലും പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് പ്രിയങ്ക.
സൗന്ദര്യമാണ് പ്രിയങ്കയുടെ ഒരു ആയുധം. അതുപോലെ ആരെയും ആകർഷകമായ രീതിയില്‍ സംസാരിച്ച് മയക്കാനുമറിയാം. ഓഹരിവിപണിയെക്കുറിച്ചുള്ള അറിവും പ്രിയങ്കയെക്കുറിച്ച് ആരിലും സംശയം ജനിപ്പിക്കില്ല. പണം വാങ്ങിയവരെ എത്ര കാലം വേണമെങ്കിലും പറഞ്ഞുനിർത്താനുള്ള കഴിവും പ്രിയങ്കയ്‌ക്ക് സ്വതസിദ്ധമായുണ്ട്.
കേരളത്തിനകത്ത് മാത്രമല്ല, പുറത്തുനിന്നും നിരവധി പേരില്‍ നിന്നും ഇവർ കോടികള്‍ തട്ടിയിട്ടുണ്ട്. ഈ പണം കൊണ്ട് ഇവർ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. നിക്ഷേപത്തിന് 21 ശതമാനം പലിശയാണ് വാഗ്ദാനം. സമൂഹമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് പരസ്യം നല്‍കിയിരുന്നു. പ്രിയങ്കയുടെ അമ്മ തങ്കമണി, സഹോദരൻ രാജീവ് എന്നിവരും തട്ടിപ്പില്‍ പങ്കാളികളാണ്. ഇവർ ഒളിവിലാണ്.
പ്രിയങ്കയുടെ അറസ്റ്റ് വാർത്ത പുറത്തുവന്നതോടെയാണ് യുവതിയ്‌ക്കെതിരെ പരാതിയുമായി നിരവധി പേർ രംഗത്തെത്തിയിരിക്കുന്നത്. വൈകാതെ മറ്റു നിരവധി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലെ പരാതിയനുസരിച്ച് അറസ്റ്റ് നടപടികളുണ്ടാകും.